ശ്രീനഗർ: ജമ്മുകശ്മീരിലുണ്ടായ ഭീകരരുടെ വെടിവെയ്പ്പിൽ പോലീസുകാരൻ മരിച്ചു. ശ്രീനഗറിലെ സൗര മേഖലയിൽ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. വെടിയേറ്റതിന് പിന്നാലെ ആശുപത്രിയിലായിരുന്ന പോലീസുകാരൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജമ്മുകശ്മീർ പോലീസ് ഉദ്യോഗസ്ഥനായ സൈഫുള്ള ഖാദ്രിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് പുറത്ത് നിന്നിരുന്ന ഭീകരർ ഖാദ്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനിടെ ഖാദ്രിയെ രക്ഷിക്കാൻ ശ്രമിച്ച ഒമ്പത് വയസുള്ള മകൾക്ക് പരിക്കേറ്റിട്ടുണ്ട്. കൈകൾക്ക് വെടിയേറ്റ പെൺകുട്ടി നിലവിൽ ആശുപത്രിയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ജമ്മുകശ്മീർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. സംഭവത്തെ ലെഫ്. ഗവർണർ മനോജ് സിൻഹ ശക്തമായി അപലപിച്ചു. ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണിതെന്നും ഈ നിന്ദ്യമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.
Comments