ഹൈദരാബാദ്: സ്ത്രീധന പീഡനത്തിന്റെ പേരിൽ 24-കാരി ആത്മഹത്യ ചെയ്തു. രണ്ട് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തത്. തെലങ്കാനയിലെ നാല്‌ഗോണ്ട ജില്ലയിലെ നാർക്കറ്റ്പള്ളി മണ്ഡലത്തിലാണ് ദാരുണമായ സംഭവമുണ്ടായത്.
ലാസ്യ (24), സാത്വിക് (2) എന്നിവരാണ് മരിച്ചത്. ആദ്യം മകൻ സാത്വിക്കിനെ സീലിംഗ് ഫാനിൽ കെട്ടി തൂക്കിയ ശേഷം ലാസ്യ സ്വയം തൂങ്ങിമരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അയൽവാസികൾ ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും പോലീസിന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കാനായിട്ടില്ല.
നാർക്കറ്റ്പള്ളിയിലെ ഔരവാണി സ്വദേശിയും റെയിൽവേ ജീവനക്കാരനുമായ നരേഷിനെയാണ് ലാസ്യ വിവാഹം കഴിച്ചിരുന്നത്. മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. സ്ത്രീധനമായി 35 ലക്ഷം രൂപ നൽകാമെന്ന് ലാസ്യയുടെ വീട്ടുകാർ വാഗ്ദാനം ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി ആദ്യം 10 ലക്ഷം രൂപയാണ് നരേഷിന്റെ കുടുംബത്തിന് നൽകിയത്. തെലങ്കാനയിലെ മേദക് ജില്ലയിൽ നിയമിതനായ നരേഷ് ഇതിനിടെ ജോലിയിൽ നിന്നും അവധിയെടുത്ത് സിവിൽ സർവീസ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്നു. ഇതിനായി ഹൈദരാബാദിലാണ് തങ്ങിയിരുന്നത്.
എന്നാൽ തനിക്ക് സിവിൽ സർവീസിൽ താൽപര്യമില്ലെന്ന് വീട്ടുകാരെ അറിയിച്ച നരേഷ് കോഴിക്കച്ചവടം നടത്താനായി ബാക്കിയുള്ള സ്ത്രീധനം ആവശ്യപ്പെട്ടു. തുടർന്ന് ലാസ്യ മരിക്കുന്നതിന് 20 ദിവസം മുമ്പ് അവളുടെ വീട്ടുകാർ 20 ലക്ഷം രൂപ നരേഷിന് നൽകി.
എന്നാൽ വിവാഹസമയത്ത് നൽകേണ്ട സ്ത്രീധന തുക തരാൻ താമസിച്ചത് ചൂണ്ടിക്കാട്ടി 10 ലക്ഷം രൂപ കൂടി തനിക്ക് നൽകണമെന്ന് നരേഷ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ലാസ്യയെ നിരന്തരമായി പീഡിപ്പിക്കാൻ തുടങ്ങി. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Comments