കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിനായി സമയപരിധി നീട്ടാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനരന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായിരുന്നു. ഈ ബെഞ്ചിന് നീട്ടി നൽകുന്ന വിഷയത്തിൽ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത് മെയ് 30-നാണ്. തുടർന്ന് അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടി സമർപ്പിച്ച ഹർജിയിലാണ് കോടതി സമയം നീട്ടി നൽകാനാകില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നും സർക്കാർ നിലപാടറിയിച്ചു. നടിക്ക് നീതി വേണമെന്ന നിലപാടാണ് എല്ലാ ഘട്ടത്തിലും കൈക്കൊണ്ടിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. അതിജീവിതയെ വിശ്വാസത്തിൽ എടുത്ത് തന്നെയാണ് ഇതുവരെ കേസ് നടത്തിയത്. ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് നിയമിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ രാഷ്‌ട്രീയം കലർത്തരുതെന്നും അന്വേഷണത്തിൽ പിന്നോട്ട് പോകില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. അതിനിടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് നടി നൽകിയ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് നൽകി. വെള്ളിയാഴ്ചക്കുള്ളിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Comments