തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ രാജിവെച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഇക്കാലയളവിൽ രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. രണ്ടാമത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ ഒരാളെ നിയമിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞില്ല. അതിജീവിതയ്‌ക്ക് ഒപ്പമായിരുന്നു സർക്കാരെങ്കിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചയുടനെ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമായിരുന്നല്ലോയെന്നും സുധാകരൻ ചോദിച്ചു.
തിടുക്കത്തിൽ തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിൽ ദുരൂഹതയുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്ത് വന്ന പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടത്താതെയാണ് തട്ടിക്കൂട്ടിയ അന്തിമ റിപ്പോർട്ട് നൽകാൻ സർക്കാർ തയ്യാറായത്. അതിജീവിതയ്‌ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് പ്രത്യേക സാഹചര്യത്തിൽ കേസ് അന്വേഷണത്തിന് കൂടുതൽ സമയം ചോദിക്കാൻ ആദ്യം സർക്കാർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
എവിടെയെക്കയോ പോലീസിന് കൈവിറയലുണ്ടായി എന്നാണ് കരുതേണ്ടത്. അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാത്ത സർക്കാർ നടപടിക്കും കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിനുമെതിരെ കേരളീയ സമൂഹത്തിൽ നിന്നും ശക്തമായ വിമർശന ഉയർന്നപ്പോൾ മാത്രമാണ് സമയം നീട്ടി ചോദിക്കാൻ സർക്കാർ തയ്യാറായത്. അത് വൈകി വന്ന വിവേകം മാത്രമാണ്. നടിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽഎഡിഎഫ് കൺവീനർ ഇ.പി ജയരാജനും മന്ത്രി ആന്റണി രാജുവും പരസ്യമായി മാപ്പുപറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വീണ്ടും കേസ് അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ ശക്തമായ പ്രതിഷേധമുണ്ടാകും. ഒരുഘട്ടത്തിൽ ശരിയായ ദിശയിലായിരുന്ന കേസിന് ഗതിമാറ്റമുണ്ടായത് അന്വേഷണം ചിലരിലേക്ക് എത്തിയപ്പോഴാണ്. കേസുമായി ബന്ധപ്പെട്ട ഉന്നതരായ ചിലരെക്കൂടി ചോദ്യം ചെയ്യണമെന്ന് പോലീസ് തന്നെ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അവരെ എന്തിനാണ് മുഖ്യമന്ത്രിയും പോലീസും ഭയക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടുത്ത കാലത്ത് നടന്ന നിയമനത്തെ തുടർന്നാണ് കേസ് വഴിതെറ്റാൻ തുടങ്ങിയതെന്ന ആക്ഷേപമുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും സുധാകരൻ പറഞ്ഞു.
Comments