ന്യൂഡൽഹി: താനെന്നും തികഞ്ഞ ഗാന്ധിയനും ഒരിക്കലും അക്രമരാഷ്‌ട്രീയത്തെ അനുകൂലിക്കാത്തയാളാണെന്നും കശ്മീർ ഭീകരനായ യാസിൻ മാലിക്. ഭീകരർക്ക് പണം എത്തിക്കുന്ന കേസിൽ വിധി പറയാനിരിക്കേയാണ് യാസിൻ മാലിക് അഹിംസാ സിദ്ധാന്തമാണ് തന്റെ ജീവിതാദർശം എന്ന് പറഞ്ഞിരിക്കുന്നത്. ദേശീയ അന്വേഷണ സംഘം നൽകിയ കേസിൽ ഡൽഹി പട്യാല കോടതിയാണ് വിധി പറയുന്നത്.
‘താൻ ആയുധം താഴെയിട്ടിട്ട് വർഷങ്ങളായി. പിന്നീട് തികഞ്ഞ ഗാന്ധിയനായിട്ടാണ് ജീവിക്കുന്നത്. കശ്മീരിൽ അക്രമമില്ലാത്ത രാഷ്‌ട്രീയം മാത്രമാണ് തന്റെ ലക്ഷ്യം.’ യാസിൻ മാലിക് പറഞ്ഞു.
യാസിൻ മാലിക്കിന് വധശിക്ഷ വിധിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള കേസിൽ വിധി വരുന്ന ദിവസമാണിന്ന്. എൻഐഎയാണ് യാസിൻമാലിക്കിനെതിരെ തെളിവുകൾ സമർപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ പട്യാല കോടതിയിലാണ് വിധി പറയുന്നത്.
ഈ മാസമാണ് യാസിൻ മാലിക്കിനെതിരായ എല്ലാ കുറ്റങ്ങളും സംബന്ധിച്ച റിപ്പോർട്ട് എൻഐഎ സമർപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിസ് പ്രവീൺ സിംഗ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് പ്രസ്താവിച്ചത്. ഇതിനൊപ്പം യാസിൻ മലിക്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കോടതിയെ ബോധിപ്പിക്കാനും എൻഐഎ ആവശ്യപ്പെട്ടിരുന്നു.
Comments