ന്യൂഡൽഹി; അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാലയ്‌ക്ക് നാല് വർഷം തടവ് ശിക്ഷ. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ റോസ് അവന്യൂ കോടതിയാണ് ശിക്ഷ വിധിച്ചത്.
ചൗട്ടാലയുടെ നാല് പ്രോപ്പർട്ടികൾ കണ്ടുകെട്ടാനും അൻപത് ലക്ഷം രൂപ പിഴയീടാക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രത്യേക ജഡ്ജി വികാസ് ധൾ ആണ് ശിക്ഷ പ്രസ്താവിച്ചത്. പിഴ തുകയിൽ അഞ്ച് ലക്ഷം രൂപ സിബിഐയ്‌ക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
കീഴടങ്ങാൻ 10 ദിവസത്തെ സമയം ചൗട്ടാലയുടെ അഭിഭാഷകൻ ചോദിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. അടിയന്തരമായി കസ്റ്റഡിയിലെടുത്ത് തിഹാർ ജയിലിലേക്ക് മാറ്റാനാണ് കോടതി ഉത്തരവ്. 1993- 2006 കാലഘട്ടത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
ഇന്നലെയാണ് കേസിൽ വാദം പൂർത്തിയായത്. തുടർന്ന് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചൗട്ടാല ഇന്നലെ കോടതി മുറിയിൽ എത്തിയിരുന്നു. ജൻമനാ പോളിയോ ബാധിച്ച ചൗട്ടാലയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും അതുകൊണ്ടു തന്നെ ശിക്ഷയുടെ കാഠിന്യം കുറയ്‌ക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ സിബിഐയ്‌ക്ക് വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് ഗുപ്ത ശക്തമായി എതിർത്തു.
കേസിൽ പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തിനുളള സന്ദേശമാണതെന്നുമായിരുന്നു സിബിഐയുടെ വാദം. പൊതു പ്രവർത്തകനായതുകൊണ്ടു തന്നെ ശിക്ഷയിൽ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഇത് രണ്ടാമത്തെ കേസിലാണ് ചൗട്ടാല ശിക്ഷിക്കപ്പെടുന്നതെന്നും സിബിയ്‌ക്ക് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1), 13(2) പ്രകാരമാണ് ശിക്ഷ വിധിച്ചത്. 1999 ജൂലൈ 24 മുതൽ 2005 മാർച്ച് 5 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ഓം പ്രകാശ് ചൗട്ടാല വരവിൽ കവിഞ്ഞ സ്വത്തുക്കളും വസ്തുവകകളും സമ്പാദിച്ചുവെന്നാണ് സിബിഐ കേസ്. 1467 കോടി രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് കേസ്.
Comments