ന്യൂഡൽഹി: ലഡാക്കിൽ ബസ് അപകടത്തിൽ ഏഴ് സൈനികർ മരിച്ച സംഭവം അതീവ ദു:ഖകരമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുമായി സംസാരിച്ചുവെന്നും പരിക്കേറ്റ സൈനികരുടെ ജീവൻ രക്ഷിക്കാൻ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
പരിക്കേറ്റ സൈനികർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്നും സൈനിക മേധാവി അറിയിച്ചതായി പ്രതിരോധമന്ത്രി പറഞ്ഞു. അപകടത്തിൽ സൈനികരുടെ ജീവൻ പൊലിഞ്ഞത് അതീവ ദു:ഖകരമാണ്. രാജ്യത്തിന് വേണ്ടിയുളള അവരുടെ ശ്രേഷ്ഠമായ സേവനത്തെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയാണ് നുബ്രയിൽ നിന്നും തുർതുക്കിലേക്ക് പോകുകയായിരുന്ന ബസ് 50-60 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം റോഡിൽ നിന്ന് തെന്നിമാറുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഫോർവേഡ് പോസ്റ്റിലേക്കുളള യാത്രയിലായിരുന്നു സൈനികർ. പരിക്കേറ്റ 19 പേർ ചികിത്സയിലാണ്.
Comments