മുംബൈ; മഹാരാഷ്‌ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. പൂനെയിൽ നിന്നുളള ഏഴ് രോഗികളിലാണ് പുതിയ രണ്ട് വകഭേദങ്ങൾ കണ്ടെത്തിയത്. ബിഎ.4 വകഭേദം നാല് രോഗികളിലും ബിഎ.5 മൂന്ന് രോഗികളിലുമാണ് സ്ഥിരീകരിച്ചത്.
ദക്ഷിണാഫ്രിക്കയിൽ കൊറോണയുടെ അഞ്ചാം തരംഗത്തിന് കാരണമായ വകഭേദങ്ങളാണിത്. ഈ വൈറസ് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്‌ട്ര. നേരത്തെ തമിഴ്‌നാട്ടിലും തെലങ്കാനയിലും വൈറസ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടിൽ രണ്ടു പേരിൽ ബിഎ.4 വകഭേദവും തെലങ്കാനയിൽ ഒരാൾക്ക് ബിഎ.5 വകഭേദവുമാണ് സ്ഥിരീകരിച്ചത്.
ഒരു പെൺകുട്ടിക്കും അമ്മയ്‌ക്കുമാണ് തമിഴ്‌നാട്ടിൽ ഈ വകഭേദം സ്ഥിരീകരിച്ചിരുന്നത്. ഇരുവരും അടുത്തിടെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നവരല്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകിയിരുന്ന വിശദീകരണം. പിന്നെ ഇവർക്ക് എങ്ങനെ ഇവർക്ക് രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. നേരത്തെ കൊറോണ പിടിപെട്ടിരുന്നവരുടെ ശരീരത്തിലെ ആന്റിബോഡി പ്രതിരോധ ശേഷിയെപ്പോലും മറികടക്കാൻ ശേഷിയുളളതാണ് ബിഎ.4 വകഭേദമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഏപ്രിൽ അവസാനത്തോടെ മഹാരാഷ്‌ട്രയിൽ വീണ്ടും കൊറോണ കേസുകളുടെ എണ്ണം ഉയരാൻ തുടങ്ങിയിരുന്നു. ഏപ്രിൽ 15 ന് മഹാരാഷ്‌ട്രയിൽ മൊത്തം 69 പേർക്കും മുംബൈയിൽ മാത്രം 44 പേർക്കുമായിരുന്നു വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. എന്നാൽ മെയ് ഒന്നോടെ ഈ കണക്ക് 169 ഉം 92 ഉം ആയി ഉയരുകയായിരുന്നു.
ശനിയാഴ്ച പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം 529 ആയി ഉയർന്നിരുന്നു. മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുളളത്. 330 കേസുകളാണ് ഇവിടെ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.
Comments