കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പരസ്പരം ബോംബെറിഞ്ഞ് തൃണമൂൽ പ്രവർത്തകർ. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് സമിതി അംഗം സെയ്ഫുദ്ദീൻ ഷെയ്‌ക്കിന്റെയും, മേഖലാ അദ്ധ്യക്ഷൻ നാസിർ അലിയുടെയും അനുഭാവികൾ തമ്മിലാണ് സംഘർഷമുണ്ടായത്. അടുത്തിടെ ബീർഭൂമിൽ തൃണമൂൽ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം കൂട്ടക്കൊലയിലാണ് കലാശിച്ചത്. ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ വീണ്ടും തൃണമൂൽ പ്രവർത്തകർ കലാപത്തിന് കോപ്പ് കൂട്ടുന്നത്.
മാൾഡ ജില്ലയിലെ ഗോപാൽപുർ ബലൗട്ടോളയിൽ ആയിരുന്നു സംഭവം. സ്ഥലവുമായി ബന്ധപ്പെട്ട് മുൻപ് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ ആണ് സംഘർഷത്തിലും ബോംബേറിലും കലാശിച്ചതെന്നാണ് സംഭവത്തിൽ തൃണമൂൽ നേതൃത്വം നൽകുന്ന വിശദീകരണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ബോംബേറിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 12 വീടുകളും തകർന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
മാർച്ചിലാണ് ബീർഭൂം ജില്ലയിൽ തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്.
Comments