ലക്‌നൗ: താലികെട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വിവാഹത്തിൽ നിന്നും പിന്മാറി വധു. കാൺപൂരിലെ ദെഹട്ടിലാണ് സംഭവം. ഫോട്ടോഗ്രാഫറെ കൊണ്ടുവരാൻ വരനും വീട്ടുകാരും മറന്നതിനെ തുടർന്നാണ് വിവാഹത്തിൽ നിന്നും യുവതി പിന്മാറിയത്.
ഞായറാഴ്ചയായിരുന്നു സംഭവം. ഭോഗ്നിപൂർ സ്വദേശിയായ യുവാവുമായാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന്റെ ഭാഗമായ ജയ്മാൽ ചടങ്ങിൽ പങ്കെടുക്കാൻ വരനും കൂട്ടരും മണ്ഡപത്തിൽ എത്തി. ഈ സമയം ചടങ്ങിനായി യുവതി സ്റ്റേജിൽ ഉണ്ടായിരുന്നു. വരനൊപ്പം ഫോട്ടോഗ്രാഫറില്ലെന്ന് മനസ്സിലാക്കിയതോടെ യുവതി സ്‌റ്റേജിൽ നിന്നും ഇറങ്ങി അയൽപക്കത്തെ വീട്ടിലേക്ക് പോകുകയായിരുന്നു.
വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് ഫോട്ടോഗ്രാഫറില്ലെന്ന് യുവതി പറഞ്ഞത്. വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്ത ഇയാൾ എങ്ങനെയാണ് ഭാവിയിൽ തന്നെ ശ്രദ്ധിക്കുക എന്നായിരുന്നു യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ച വീട്ടുകാർക്ക് നൽകിയ മറുപടി. യുവതിയെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വിഷയം പോലീസ് സ്‌റ്റേഷനിൽ എത്തി.
പോലീസിന്റെ മാദ്ധ്യസ്ഥതയിൽ ഇരു വിഭാഗങ്ങളും പരസ്പരം നൽകിയ പണവും ആഭരണങ്ങളും തിരികെ നൽകാമെന്ന ധാരണയിൽ എത്തി. ഇതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. ഫോട്ടോഗ്രാഫറുമായി എത്താമെന്നായിരുന്നു വരന്റെ വീട്ടുകാർ പറഞ്ഞിരുന്നത്. അതിനാൽ വധുവിന്റെ വീട്ടുകാർ ഫോട്ടോഗ്രാഫറെ വിളിച്ചിരുന്നില്ല.
Comments