പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി. സവിതാ കണ്ണാശുപത്രിയിലായിരുന്നു സംഭവം. ഡോക്ടറെ കണ്ട് ആശുപത്രിയിലെ ജീവനക്കാരിയ്‌ക്കൊപ്പം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം.
ചിറ്റാർ സ്വദേശി മറിയാമ്മയാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കണ്ടശേഷം മൂന്നാം നിലയിൽ നിന്നായിരുന്നു മറിയാമ്മ ലിഫ്റ്റിൽ കയറിയത്. രണ്ടാമത്തെ നിലയിൽ എത്തി ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെ സാങ്കേതിക തകരാർ മൂലം ലിഫ്റ്റ് താഴേയ്‌ക്ക് പോകുകയായിരുന്നു. മറിയാമ്മയുടെ കാലിന് നടക്കുന്നതിന് ചെറിയ ബുദ്ധിമുട്ടുണ്ട്. കാലിന് ബുദ്ധിമുട്ടുളളതിനാൽ പതുക്കെയാണ് ലിഫ്റ്റിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചത്. ഒരു കാൽ പുറത്തെടുത്ത് വച്ചപ്പോഴേക്കുമായിരുന്നു ലിഫ്റ്റ് താഴേക്ക് നീങ്ങിയത്. ഇതോടെ മറിയാമ്മ കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഓട്ടോ ഡ്രൈവർ ഉടനെ മറിയാമ്മയെ കയ്യിൽ താങ്ങി നിർത്തി.
ഒരു കാൽ ലിഫ്റ്റിന് പുറത്തായതോടെ ഇവർ തലകീഴായിട്ടാണ് ലിഫ്റ്റിൽ കുടുങ്ങിയത്. അരമണിക്കൂറോളമാണ് മറിയാമ്മ ലിഫ്റ്റിൽ കുടുങ്ങിയത്. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തിയാണ് അതി സാഹസികമായി ഇവരെ പുറത്തെടുത്തത്. മറിയാമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments