കൊൽക്കത്ത : 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിൽ ഏറില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനവും അഴിമതിയും നടത്തിക്കൊണ്ട് സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും അതിനാൽ ഇനിയും ബിജെപി സർക്കാരിന് മുന്നേറാനാവില്ലെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ ഒറ്റയ്‌ക്ക് നേരിടാൻ ചങ്കുറപ്പില്ലാത്തതിനാൽ കോൺഗ്രസ് ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികൾ പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മമതയുടെ പരാമർശം.
ബിജെപി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തുവെന്നാണ് മമത ആരോപിക്കുന്നത്. നോട്ട് നിരോധനം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുത്ത് നാടിനെ ഇല്ലാതാക്കി. ബംഗാളിൽ വികസനം നടക്കാത്തതിന് കാരണം കേന്ദ്ര സർക്കാരാണെന്നാണ് മമതയുടെ വാദം.
കേന്ദ്രം ബംഗാളിന് നൽകാനുള്ള കുടിശ്ശികയാണ് സംസ്ഥാനത്തെ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. ഇതിനെതിരെ ബ്ലോക്ക് തലത്തിൽ പ്രക്ഷോഭം ആവശ്യമാണെന്നും അതിനായി പ്രാദേശിക ബിജെപി നേതാക്കളിൽ സമ്മർദ്ദം ചെലുത്തുമെന്നും മമത പറഞ്ഞു. ജനവിരുദ്ധ സർക്കാരിന്റെ പ്രവൃത്തികളിൽ രാജ്യത്തെ പൗരന്മാർ മടുത്തുവെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രവേശനം ലഭിക്കില്ലെന്നുമാണ് മമത പറഞ്ഞത്.
എന്നാൽ മമതയുടെ ഈ പരാമർശത്തെ ട്രോളിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബിജെപി അല്ലാതെ പിന്നെ ദീദിയാണോ രാജ്യം ഭരിക്കാൻ പോകുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് സമാനാന്തരീക്ഷം ഉണ്ടാക്കിയിട്ട് രാജ്യം ഭരിക്കാൻ വന്നാൽ മതിയെന്നും പ്രതികരണമുണ്ട്.
ബംഗാൾ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ദേശീയ തലത്തിലേക്ക് തൃണമൂൽ കോൺഗ്രസിനെ ഉയർത്തിക്കൊണ്ട് വരുമെന്ന് മമത പറഞ്ഞിരുന്നു. ഇതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിരവധി സംസ്ഥാനങ്ങളിൽ പാർട്ടികൾക്ക് തൃണമൂൽ കോൺഗ്രസ് പിന്തുണ നൽകുകയുമുണ്ടായി. എന്നാൽ വിജയിക്കാനായില്ല. ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്ന ആവശ്യവുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സമീപിച്ചെങ്കിലും ആ സഖ്യത്തിന് നേതൃത്വം നൽകാൻ പോലും ഒരു നേതാവിനെ ലഭിച്ചിട്ടില്ല.
Comments