പാലക്കാട്: ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെയും, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്ക് എതിരെയും ഭീഷണിയുമായി എസ്.ഡി.പി.ഐ. പാലക്കാട് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അമീർ അലിയുടെ ഭീഷണി.
സിഐ ദീപക് കുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ഭീഷണി. ഒരു സിഐയുടെ കാര്യം പേരെടുത്ത് പറയാൻ ആഗ്രഹിക്കുകയാണ്. സിഐ ദീപക് ആർഎസ്എസിന്റെ അജൻഡയുമായിട്ടാണ് ഞങ്ങളുടെ വീടുകളിലേക്ക് വരുന്നതെന്നും ബുദ്ധിമുട്ടാകുമെന്നുമായിരുന്നു അമീർ അലിയുടെ വാക്കുകൾ. സിഐയ്‌ക്ക് നേരെ ഒളിയമ്പായി വധഭീഷണിയാണ് എസ്ഡിപിഐ നേതാവ് മുഴക്കുന്നത്.
പോപ്പുലർ ഫ്രണ്ടുകാർക്ക് പിന്നാലെ മാത്രം പോയിക്കഴിഞ്ഞാൽ നിങ്ങൾക്ക് പണി കൂടും എന്ന് മാത്രമേ പറയുന്നുളളൂ. നിങ്ങൾക്ക് ഒന്ന്, രണ്ട് കൊലപാതകം മാത്രം അന്വേഷിച്ചാൽ മതിയാവാതെ വരും. നാട്ടിൽ സമാധാന അന്തരീക്ഷം നിലനിൽക്കണ്ടേയെന്നും അമീർ അലി ചോദിക്കുന്നു. പാലക്കാട് ജില്ലയിൽ കൂടുതൽ കലാപങ്ങൾക്കും കൊലപാതകങ്ങൾക്കും തയ്യാറാണെന്ന എസ്ഡിപിഐയുടെ പരസ്യ പ്രഖ്യാപനത്തിന്റെ സൂചനയാണിതെന്ന് വേണം കരുതാൻ. പാലക്കാട് മിനി ഗുജറാത്ത് ആണെന്ന സന്ദീപ് വാര്യരുടെ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയത്.
കൊലപാതകകേസുകളിൽ പോലീസ് പിടികൂടിയ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ നിരപരാധികളാണെന്നും ഒരു തെറ്റും ചെയ്യാത്ത പാവങ്ങളാണെന്നുമാണ് അമീർ അലി പറയുന്നത്. ആളുകളെ വിളിച്ചുവരുത്തി നിർബന്ധിച്ച് മൊഴിയെടുപ്പിച്ച് റെക്കോഡ് ചെയ്ത് ജയിലിലേക്ക് അയച്ചിരിക്കുകയാണെന്നും അമീർ അലി ആരോപിച്ചു. ഞങ്ങൾ അതൊന്നും മറക്കുകയില്ല കേട്ടോ എന്ന് പറഞ്ഞാണ് ഈ വാക്കുകൾ അവസാനിപ്പിക്കുന്നത്.
ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് വേട്ടയാടുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം എസ്ഡിപിഐ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയത്. സംഭവത്തിൽ അമീറിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരാനുളള തയ്യാറെടുപ്പിലാണ് ബിജെപി.
Comments