ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ എൽഡിഎഫ് സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. സർക്കാർ പൊട്ടൻ കളിക്കരുത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം സുപ്രീം കോടതി വരെ സർക്കാർ ഒപ്പമുണ്ടാകണം. എല്ലാവരും ഒത്തുകളിക്കുമ്പോൾ നടി ഒറ്റയ്‌ക്കാണെന്നും സാറാ ജോസഫ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കായി തൃശൂരിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സാസ്‌കാരിക പ്രവർത്തകരുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
”അഞ്ച് കൊല്ലമായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി സംഭവിക്കുന്നതൊന്നും സർക്കാർ കാണുന്നില്ലേ.. സർക്കാർ എന്താ പൊട്ടനാണോ..? അഞ്ച് കൊല്ലമായി ഇവിടെ സംഭവിക്കുന്ന യാതൊന്നും കാണാതെ ഇനിയും ഞാൻ നിന്റെ കൂടെയുണ്ട് എന്ന് പറയുന്നതിനെ കണ്ണുമടച്ച് വിശ്വസിക്കാൻ വ്യക്തപരമായി എനിക്ക് പറ്റില്ല.. ഇനിയും കൂടെയുണ്ട് എന്നാണെങ്കിൽ അത് തെളിയിക്കണം. നിരന്തരമായി ആക്രമിക്കപ്പെടുന്ന ഈ പെൺകുട്ടികൾക്ക് നീതി നേടിക്കൊടുക്കുന്നതിന് വേണ്ടിയാകണം ഒരു ഭരണകൂടം. അല്ലാതെ ഒരു ഭരണകൂടം കിടന്ന് പൊട്ടൻ കളിക്കരുത്.” സാറാ ജോസഫ് പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ഇനിയും കേസ് നീട്ടികൊണ്ടുപോകരുതെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തന്റെ കൈയ്യിൽ ദൃശ്യങ്ങൾ ഉണ്ടെന്ന ക്രൈംബ്രാഞ്ച് വാദം തെറ്റാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഇതിനിടെ കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. ആദ്യം മുതൽക്കെ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉൾപ്പെടെ നൽകിയിട്ടുള്ളതിനാൽ കേസിൽ നിന്ന് പിന്മാറാൻ നിയമപരമായി സാധിക്കില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി.
Comments