തൃക്കാക്കര: തൃക്കാക്കരയിൽ കനത്ത തോൽവിയോട് അടുക്കുമ്പോൾ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാൻ ന്യായീകരണവുമായി സിപിഎം. തോൽവിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹൻ മുഖ്യമന്ത്രി പിണറായി വിജയനെ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്നും രക്ഷിച്ചുകൊണ്ടുള്ള ന്യായീകരണമാണ് നിരത്തിയത്. തൃക്കാക്കരയിൽ പ്രചരണം മുന്നിൽ നിന്ന നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനല്ല, മറിച്ച് ജില്ലാ നേതാക്കളാണെന്നാണ് മാദ്ധ്യമങ്ങളോട് സി എൻ മോഹൻ പ്രതികരിച്ചത്.
താഴെത്തട്ടിലെ യോഗങ്ങളിലടക്കം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം നയിച്ചത്. അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി നേരിട്ടെത്തിയത് തൃക്കാക്കരയിലേക്കായിരുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രി പടകളും 60 എംഎൽഎമാരും ക്യാമ്പ് ചെയ്തുള്ള പ്രചാരണമാണ് തൃക്കാക്കരയിൽ സിപിഎം നടത്തിയത്. എന്നിട്ടും മണ്ഡലത്തിൽ സിപിഎമ്മിന് നേരിടേണ്ടി വന്നത് കനത്ത തോൽവി. സിപിഎമ്മിന്റെ വിജയത്തിന് വേണ്ടി മറ്റ് പാർട്ടികളും തെരുവിലിറങ്ങിയത് ശ്രദ്ധ നേടിയിരുന്നു. പിഡിപി പോലുള്ള തീവ്രവാദ നിലപാടുകളുള്ള പാർട്ടികൾപോലും സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കുന്ന കാഴ്ചയാണ് തൃക്കാക്കരയിൽ കണ്ടത്. വികസനത്തിനപ്പുറം മതം പറഞ്ഞും സംഘപരിവാർ വിരുദ്ധത പറഞ്ഞും വോട്ട് മേടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്.
സഭയുടെ പ്രതിനിധിയാണ് ജോ ജോസഫ് എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ പിണറായി വിജയന്റെ മുഖത്ത് തോൽവിക്ക് പിന്നാലെ എന്ത് ഭാവമാണ് വരിക എന്ന് കണ്ടറിയേണ്ടിരിക്കുന്നു. മതം പറഞ്ഞുതന്നെ വോട്ട് പിടിക്കാനാണ് മണ്ഡലത്തിൽ പിണറായി ശ്രമിച്ചത്. മത ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ചുട്ടുകൊന്നു എന്നടക്കമുള്ള പ്രയോഗങ്ങൾ വേദിയിൽ പരസ്യമായി പ്രഖ്യാപിച്ച് ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തൃക്കാക്കരയിലെ പ്രചാരണം മുന്നിൽ നിന്ന് നയിച്ചത് പിണറായി വിജയൻ തന്നെ. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം സിപിഎം ജില്ലാ തോതാക്കൾ സ്വയം തോളിലെടുത്തു വെച്ചുകൊണ്ട് മുഖ്യമന്ത്രി കളത്തിൽ ഇല്ലായിരുന്നുവെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ്.
കെ റെയിലിനെതിരെയുള്ള വിധിയെഴുത്താണ് തൃക്കാക്കരയിൽ സംഭവിച്ചത്. ഇസ്ലാമിക തീവ്രവാദികൾക്കുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്ത് മറ്റ് മതസ്ഥരെ അവഗണിച്ചതും, തുടരെ തുടരെ നടന്ന മതതീവ്രവാദകളിളുടെ ആക്രമണത്തിന് നിശബ്ദ പിന്തുണ നൽകിയതിനുമുള്ള മറുപടികൂടിയാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയത്. കനത്ത തോൽവിയുടെ ഉത്തവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ പിണറായി വിജയനും മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാൻ പാർട്ടി നേതാക്കൾക്കും സാധിക്കില്ല.
Comments