ന്യൂഡൽഹി: കെ റെയിൽ വിഷയത്തിൽ പിണറായിയെ തിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. വിദഗ്ധാഭിപ്രായം പരിഗണിച്ചേ കെ റെയിൽ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് പാർട്ടി നിലപാടെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ് ബൃന്ദാ കാരാട്ടിന്റെ ഈ പ്രസ്താവന.
തൃക്കാക്കരയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന പാർട്ടി നേതൃത്വത്തിന്റെ മുൻ അഭിപ്രായത്തെ തള്ളിപറയുന്നതാണ് ബൃന്ദാ കാരാട്ടിന്റെ ഈ പ്രസ്താവന.
കഴിഞ്ഞദിവസം കെ റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചിരുന്നു.സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സർക്കാർ വ്യക്തമാക്കി. വിശദ പദ്ധതി രേഖ സമർപ്പിക്കാനാണ് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനസർക്കാർ കല്ലിടലടക്കമുള്ള പ്രവൃത്തികൾ ആരംഭിക്കുകയായിരുന്നു.ജനരോഷം വർദ്ധിച്ചതും ഉപതിരഞ്ഞെടുപ്പ് അടുത്തതും കല്ലിടലിൽ നിന്ന് പിൻവാങ്ങാൻ സംസ്ഥാനസർക്കാരിനെ നിർബന്ധിതരാക്കുകയായിരുന്നു.
കെറെയിൽ പദ്ധതിയുടെ ഡിപിആർ അപൂർണ്ണമെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.സംസ്ഥാന സർക്കാർ അവകാശപ്പെടുന്നതിനേക്കാൾ അധികം തുക ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നു.
Comments