ഹൈദരാബാദ്: പബ്ബിൽ വന്ന 17-കാരിയെ വിദ്യാർത്ഥികൾ കൂട്ടബലാത്സംഗം ചെയ്ത വാർത്ത പുറത്തുവന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഹൈദരാബാദിൽ വീണ്ടും പെൺകുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ട്.
ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലാണ് സംഭവം. കാബ് ഡ്രൈവറും സുഹൃത്തും ചേർന്ന് 11-കാരിയ പീഡിപ്പിക്കുകയായിരുന്നു. മെയ് 31-ന് രാത്രിയായിരുന്നു ആക്രമണമുണ്ടായത്. വീട്ടിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് മൊഖൽപൂര പോലീസ് അറിയിച്ചു.
മുത്തശ്ശിയുടെ കൂടെയായിരുന്നു പെൺകുട്ടി നിന്നിരുന്നത്. സുൽത്താൻഷാഹിയിലായിരുന്നു താമസം. ഇതിനിടെ മാതാപിതാക്കളെ കാണണമെന്ന് തോന്നിയ പെൺകുട്ടി വൈകിട്ട് ആറ് മണിയോടെ വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. ആരെയും വിവരമറിയിക്കാതെ പുറത്തിറങ്ങിയ പെൺകുട്ടിയുടെ കയ്യിൽ യാത്രയ്ക്കാവശ്യമായ പണമുണ്ടായിരുന്നില്ല. നടന്നുപോകാനായിരുന്നു ഉദ്ദേശ്യം. ഇതിനിടെയാണ് കാബ് ഡ്രൈവറെ കണ്ടുമുട്ടിയത്.
ഏകദേശം രണ്ട് മണിക്കൂറോളം നടന്നതിന് ശേഷമാണ് പെൺകുട്ടി കാബ് ഡ്രൈവറെ കണ്ടത്. സൗജന്യ യാത്ര വാദ്ഗാനം ചെയ്തപ്പോൾ പെൺകുട്ടി ആദ്യം നിരസിച്ചു. എന്നാൽ വീട്ടിൽ കൊണ്ടുവിടാമെന്ന് ഉറപ്പുനൽകിയപ്പോൾ ഡ്രൈവറായ ഷെയ്ഖ് കലീമിനെ 11-കാരി വിശ്വസിക്കുകയായിരുന്നു.
തുടർന്ന് കാറിൽ കയറിയ പെൺകുട്ടിയെ ഡ്രൈവറുടെ സുഹൃത്തായ മുഹമ്മദ് ലഖ്മാനിന്റെ വീട്ടിൽ കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. ശേഷം രാത്രി പത്ത് മണിയോടെ പെൺകുട്ടിയെ കാറിൽ കയറ്റിയ അതേസ്ഥലത്ത് തന്നെ ഉപേക്ഷിച്ചു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പോലീസ് സംഘമാണ് വഴിയരികിൽ അവശനിലയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾക്കൊടുവിലാണ് പ്രതികളെ പിടികൂടാനായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments