കോട്ടയം: തിരുവന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎ പി.സി ജോർജ് ഇന്ന് പോലീസിന് മുൻപിൽ ഹാജരാകും. അന്വേഷണ സംഘം അദ്ദേഹത്തിന്റെ ശബ്ദ സാമ്പിൾ എടുക്കും. രാവിലെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
കഴിഞ്ഞ ഞായറാഴ്ച കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പി. സി ജോർജിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്നും, തൃക്കാക്കരയിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ കോടതി ഉത്തരവ് റദ്ദാക്കി പി.സി ജോർജിനെ വീണ്ടും ജയിലിൽ അടയ്‌ക്കാനുള്ള നീക്കത്തിലായിരുന്നു പോലീസ്. എന്നാൽ അതിന് കഴിയില്ലെന്നും, വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകാൻ സാധിക്കുമെന്നുമായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. ഇതേ തുടർന്നാണ് നോട്ടീസ് നൽകിയത്.
ശനിയാഴ്ചയായിരുന്നു ഫോർട്ട് പോലീസ് അദ്ദേഹത്തിന് നോട്ടീസ് നൽകിയത്. ഹാജരാകാൻ തടസ്സമില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
Comments