ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഹിന്ദുക്കൾക്ക് നേരെ നടത്തുന്ന ഭീകരാക്രമണങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്ന ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്ത് ഡൽഹിയിൽ എത്തിയ ഹിന്ദുക്കൾക്കും കശ്മീരി പണ്ഡിറ്റുകൾക്കും വേണ്ടി അരവിന്ദ് കെജ്രിവാൾ എന്താണ് ചെയ്തിട്ടുള്ളതെന്ന് അനുരാഗ് താക്കൂർ ചോദിച്ചു. കശ്മീരിലെ ഭീകരാക്രമണങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി ഭീകരരുടെ സഹായത്തോടെയാണ് പഞ്ചാബിൽ അധികാരത്തിലേറിയതെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ന് രാജ്യത്തെ എല്ലാ ജനങ്ങളും തോളോട് തോൾ ചേർന്ന് കശ്മീർ ജനതയോടൊപ്പം നിൽക്കുകയും, ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. എന്നാൽ ഇതുവരെ ഭീകരാക്രമണങ്ങളെ അപലപിക്കാനുള്ള മാന്യത പോലും അരവിന്ദ് കെജ്രിവാൾ കാണിക്കുന്നില്ല. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ ചോദ്യം ചെയ്യുന്നവർ അധികാരം നേടാൻ കൂട്ടുപിടിക്കുന്നത് ഭീകരരെയാണ്. പിന്നെ എങ്ങനെ ഇത്തരം സംഭവങ്ങളെ അപലമിക്കുമെന്നും അനുരാഗ് താക്കൂർ ചോദിച്ചു.
ഡൽഹിയിലെ കശ്മീരി പണ്ഡിറ്റുകൾക്കും ഹിന്ദുക്കൾക്കുമായി ഡൽഹി സർക്കാർ എന്താണ് ചെയ്തത്. സർജിക്കൽ സ്ട്രൈക്കിനെതിരെയും, വ്യോമാക്രമണങ്ങൾക്കെതിരെയും അദ്ദേഹം സംസാരിച്ചല്ലോ?. കശ്മീർ ജനതയ്‌ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ എന്തെല്ലാമാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും അനുരാഗ് താക്കൂർ വിമർശിച്ചു.
കശ്മീരിൽ ബാങ്ക് മാനേജരെ ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെ സൈന്യത്തെയും കേന്ദ്രത്തെയും വിമർശിച്ച് കെജ്രിവാൾ രംഗത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി അനുരാഗ് താക്കൂർ രംഗത്തുവന്നത്.
Comments