കൊച്ചി: ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് കെഎസ്ആർടിസി. ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും എതിർ സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി മാനേജ്മെൻറ് അറിയിച്ചു.
ശമ്പളം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീടാണ്. പ്രഥമ പരിഗണന ശമ്പളം നൽകുന്നതിനല്ല, പൊതുജനസേവനത്തിനാണെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 12 മണിക്കൂർ ജോലി എന്നത് നടപ്പിലാക്കാത്തതും പ്രതിസന്ധിക്ക് കാരണമാണെന്നും കെഎസ്ആർടിസി മാനേജ്മെൻറ് ചൂണ്ടിക്കാട്ടി.
അധിക ഡ്യൂട്ടിയെടുക്കാൻ തൊഴിലാളികൾക്ക് വിമുഖതയാണ്. ഓവർടൈമിന് അധികകൂലി ആവശ്യപ്പെടുമ്പോൾ കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥ തൊഴിലാളികൾ മനസിലാക്കുന്നില്ലെന്നും കെഎസ്ആർടിസി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ശമ്പളം കിട്ടാതെ സാധാരണക്കാരായ ഓരോ ജീവനക്കാരും വലയുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധിയുടെയും നഷ്ടത്തിന്റെയും വലിയ കണക്കാണ് ഹൈക്കോടതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സമരത്തിന്റെ പേരിലും മറ്റും തൊഴിലാളികൾ കാണിക്കുന്ന നടപടികളുടെ പ്രത്യാഘാതങ്ങളും കെഎസ്ആർടിസി മാനേജ്മെൻറ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
Comments