തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് സംഭാവന ലഭിച്ചത് ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക. ഒരു ദിവസം കൊണ്ട് സംഭാവന ലഭിച്ചത് 10 കോടി രൂപയാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള ക്ഷേത്രങ്ങളിലൊന്നാണിത്. ദിവസവും കോടിക്കണക്കിന് രൂപയാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്. എന്നാൽ ആദ്യമായാണ് ഇത്രയും വലിയ തുക ഒറ്റ ദിവസം കൊണ്ട് സംഭാവനയായി ലഭിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ള ഗോപാല കൃഷ്ണൻ എന്ന ഭക്തൻ സംഭാവന നൽകിയത് 7 കോടി രൂപയാണ്. തിരുനൽവേലിയിൽ നിന്നു തന്നെയുള്ള മറ്റ് ചില ഭക്തർ 1 കോടി രൂപയും നൽകി. കൂടാതെ മറ്റ് സംഭാവനകളും കൂടെ കൂട്ടുമ്പോൾ ഒറ്റ ദിവസം കൊണ്ട് ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് 10 കോടി രൂപ. പൂജകൾ നടത്താനും കാണിയ്‌ക്കയായും കോടികൾ അല്ലാതെ തന്നെ ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്.
വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഭരണസമിതി 2022-23 ലെ വാർഷിക ബജറ്റിൽ 3,096.40 കോടി രൂപയാണ് വരുമാനം കണക്കാക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനത്തിൽ, ഏകദേശം 1,000 കോടി രൂപയോളം കാണിക്ക മാത്രമായി ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്. പ്രസിദ്ധമായ ലഡു പ്രസാദം വിറ്റഴിക്കുന്നതിലൂടെ മാത്രം വർഷം 300 കോടിക്ക് മേൽ ക്ഷേത്രത്തിന് ലഭിക്കുന്നു. കൂടാതെ സംഭാവനകളും 300 കോടിക്കുമേൽ വരുന്നതായാണ് കണക്കുകൾ.
Comments