പാരിസ് : ബലൂച് തടവുകാരെ കൂട്ടത്തോടെ തൂക്കിലേറ്റി ഇറാൻ. വിവിധ കേസുകളിൽ പിടിയിലായ 12 ഓളം ബലൂച് തടവുകാരെയാണ് ഒരേ ദിവസം തൂക്കിലേറ്റിയത്. തൂക്കിലേറ്റപ്പെട്ടവരിൽ 12 പുരുഷന്മാരും ഒരു സ്ത്രീയുമുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
സിസ്റ്റാൻ ബലൂചിസ്താൻ പ്രവിശ്യയിൽ സഹേദാനിലെ ജയിലിൽ വെച്ച് തിങ്കളാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്/ഉപയോഗം, ഉൾപ്പെടെയുള്ള കേസുകളിലാണ് ഇവരെ പിടികൂടിയത്. ബലൂച് ന്യൂനപക്ഷത്തിൽ ഉൾപ്പെട്ടിരുന്നവരായിരുന്നു ഇവരെന്ന് കണ്ടെത്തിയിട്ടുണ്ട്. ആറ് പേർ കൊലപാതകക്കേസിലെ പ്രതികളും, ബാക്കി ആറ് പേർ മയക്കുമരുന്ന് കേസിലെ പ്രതികളുമാണ്. എന്നാൽ ഇവരെ തൂക്കിലേറ്റിയ വിവരം പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു മനുഷ്യാവകാശ സംഘടനയിലൂടെയാണ് ഈ വിവരം പുറത്ത് വന്നത് എന്ന് അധികൃതർ പറയുന്നു.
ഇറാനിലെ വംശീയ-മത ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ കുർദുകൾ, തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ അറബികൾ, തെക്കുകിഴക്ക് ഭാഗത്തെ ബലൂച്ച് എന്നിവരെ ലക്ഷ്യം വെച്ചാണ് ഇറാൻ ശിക്ഷ വിധിക്കുന്നതും എന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വധശിക്ഷകൾ രാജ്യത്ത് വർദ്ധിച്ചുവരുന്നതിലും മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.
ഇറാൻ ഹ്യൂമൻ റൈറ്റ് എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം 333 പേരാണ് 2021 ൽ ഇറാനിൽ തൂക്കിലേറ്റപ്പെട്ടത്. 2020 ലെ വധശിക്ഷയേക്കാൾ ഇത് 20 ശതമാനം അധികമാണ്.
Comments