കൊച്ചി: മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല, ലഹരിവർജനമാണ് സർക്കാർ നയമെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ.മദ്യം നിരോധിക്കുന്നതിലൂടെ ലഹരി ഉപയോഗം കുറയ്ക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം ടൗൺഹാളിലെ മദ്ധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം വാങ്ങാൻ ആളുകൾ നീണ്ട വരിയിൽ നിന്ന് വെയിലും മഴയും കൊണ്ട് അപമാനിതരാകുന്ന അവസ്ഥ എത്രയും പെട്ടെന്ന് നിർത്തണം. ഇത് ഒഴിവാക്കാൻ മദ്യവിൽപ്പന ഔട്ട്ലെറ്റുകൾ പ്രീമിയമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നത് ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളുഷാപ്പുകളിൽ വ്യാജ കള്ള് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക, വകുപ്പിന്റെ പ്രധാന പരിഗണനയാണ്. പാലക്കാട് ജില്ലയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കള്ള് എത്രയാണെന്ന കൃത്യമായ കണക്ക് വേണം. ഇതിനായി മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഓരോ വാർഡിലും രണ്ട് ഉദ്യോഗസ്ഥരെയും കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും ചുമതലപ്പെടുത്തണമെന്നും ചെത്തുന്ന കള്ളിന്റെ അളവ്, തെങ്ങുകളുടെ എണ്ണം,തൊഴിലാളികളുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിർത്തി പ്രദേശത്തെ ഊടുവഴികളിൽക്കൂടി സംസ്ഥാനത്ത് മദ്യം എത്തുന്നത് തടയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകൾ ഉൾപ്പെടുന്ന കേസുകൾ കൂടുന്ന സാഹചര്യത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്തിക കൂടുതൽ സൃഷ്ടിക്കുമെന്നും വകുപ്പിന്റെ പ്രവർത്തനം പൂർണമായും ഡിജിറ്റലാക്കുമെന്നും മന്ത്രി അറിയിച്ചു. എക്സൈസ് വകുപ്പിൽ അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി
Comments