പാലക്കാട്: ആ കറൻസികൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെയാണ് എത്തിയത്. നൂറ് ശതമാനം ഉറപ്പാണ്. പാലക്കാട് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ സ്വപ്‌ന സുരേഷിന്റെ വാക്കുകൾ ആയിരുന്നു ഇത്. ബാഗിലെ കറൻസി മുഖ്യമന്ത്രിയുടെ അടുത്ത് തന്നെയാണോ എത്തിയതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സ്വപ്‌നയുടെ മറുപടി.
ഞാൻ ആ വിമാനത്തിൽ പോയില്ല, പക്ഷെ ഞാൻ വിശ്വസിക്കുന്നത് ആ ഡിപ്ലോമാറ്റ് ബാഗേജ് നിശ്ചയിച്ചിരുന്ന ആൾക്ക് തന്നെ കൈമാറിയെന്നാണ്. അതായത് ശിവശങ്കർ പറഞ്ഞ വ്യക്തിക്ക്. അപ്പോൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെ എത്തിയെന്നാണ് വിശ്വസിക്കുന്നത് അല്ലേയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നൂറ് ശതമാനം, അല്ലാതെ പിന്നെ എന്നായിരുന്നു സ്വപ്‌നയുടെ മറുപടി.
മുഖ്യമന്ത്രിയുടെ ഒരു ബാഗേജ് കറൻസി നിറഞ്ഞത് ഇവിടെ നിന്നും കൊണ്ടുപോയി. വളരെ വ്യക്തമായി മുൻപും താൻ പറഞ്ഞത് ഒരേ കാര്യം തന്നെയാണ്. കോൺസുലേറ്റിലെ ഒരു ഓഫീസറാണ് അത് സ്വീകരിച്ചു കൊണ്ടുവന്നതും സ്‌കാൻ ചെയ്തതും ആ വിവരങ്ങൾ ഞങ്ങൾ എല്ലാവരും കാണേണ്ടി വരികയും അറിയേണ്ടി വരികയും ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ ബാഗേജ് ആയതിനാൽ ഞങ്ങൾക്ക് അതിലൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അത് അയയ്‌ക്കേണ്ടിടത്ത് അയച്ചു. സ്വപ്‌ന പറഞ്ഞു.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് പോലീസ് വിജിലൻസ് യൂണിറ്റ് സ്വപ്‌നയുടെ വീട്ടിൽ നിന്നും സജിത്തിനെ നിർബന്ധിച്ച് കൊണ്ടുപോയതിന് പിന്നിലും രാഷ്‌ട്രീയ സമ്മർദ്ദമാണെന്നാണ് വിലയിരുത്തൽ. പോലീസ് തന്നോട് അന്വേഷിച്ചത് ആരാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് മാത്രമാണെന്നും സരിത്ത് പിന്നീട് പറഞ്ഞിരുന്നു.
കോടതിയിൽ രഹസ്യ മൊഴി നൽകിയ ശേഷമാണ് ഇക്കുറി സ്വപ്‌ന മാദ്ധ്യമങ്ങളെ കണ്ടത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ രക്ഷിച്ചു നിർത്തുക അത്ര എളുപ്പമല്ലെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്. രഹസ്യ മൊഴിയിലെ പൂർണ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ സ്വപ്‌നയുടെ എതിർഭാഗത്തുളളവർ തീർത്തും ആശയക്കുഴപ്പത്തിലുമാണ്. അടുപ്പിച്ച് രണ്ട് തവണ മാദ്ധ്യമങ്ങളെ കണ്ടതോടെ കൂടുതൽ നീക്കങ്ങളിൽ നിന്ന് പിൻതിരിപ്പിക്കാനുളള ഭീഷണിയായിരുന്നു സരിത്തിനെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ നീക്കം.
16 മാസം ജയിലിൽ കിടന്നു. എന്റെ മക്കൾ അനുഭവിച്ചു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും പറയാൻ ഒരുപാട് ഉണ്ട്. സ്വപ്‌നയുടെ ഈ വാക്കുകൾ തന്നെയാണ് എതിർ ക്യാമ്പിനെ വിറളി പിടിപ്പിക്കുന്നതും. സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കിയതോടെ ഏറ്റവും കൂടുതൽ അങ്കലാപ്പിലായത് സിപിഎം ആണ്.
കേസിൽ അന്വേഷണം ആവശ്യപ്പെട്ടത് ആദ്യം സംസ്ഥാന സർക്കാരാണെന്ന പഴയ വാദം മാത്രമാണ് ആരോപണത്തെ പ്രതിരോധിക്കാൻ സിപിഎമ്മും പോഷക സംഘടനകളും ഉയർത്തിയ വാദം. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ ഇതേ രീതിയിൽ പ്രതിരോധിക്കാനാകില്ലെന്ന് പാർട്ടിയിലെ ക്യാപ്‌സൂൾ വിദഗ്ധർക്കും നന്നായി അറിയാം.
Comments