മുംബൈ: ഔറംഗാബാദിന്റെ പേര് മാറ്റി സംഭാജി നഗർ എന്നാക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അന്തരിച്ച പിതാവ് ബാലാസാഹെബ് താക്കറെയുടെ വാഗ്ദാനം മറന്നിട്ടില്ലെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഉദ്ധവ് പറഞ്ഞു.
ഹിന്ദുത്വം ഞങ്ങളുടെ ഓരോ ശ്വാസത്തിലുമുണ്ട്. പറഞ്ഞ വാക്ക് മറക്കുന്നവരല്ല തങ്ങളെന്നും ഉദ്ധവ് പറഞ്ഞു. ഔറംഗാബാദിൽ ഒരു റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഔറംഗാബാദിന്റെ പേര് മാറ്റുന്ന വിഷയത്തിൽ മഹാവികാസ് അഖാഡിയിലെ സഖ്യകക്ഷികളിൽ നിന്നും ശിവസേനക്ക് എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് സൂചന. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളുടെ പേര് ബിജെപി സർക്കാരുകൾ മാറ്റിയപ്പോൾ കോൺഗ്രസും എൻസിപിയും ഉൾപ്പെടെയുള്ള പാർട്ടികൾ എതിർത്തിരുന്നു.
ശിവലിംഗവുമായി ബന്ധപ്പെട്ട് ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന തങ്ങൾ സ്വാഗതം ചെയ്യുന്നതായും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
Comments