എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കില്ല. ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. രണ്ട് കേസുകളിലാണ് വിജയ് ബാബു ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിലും ഇരയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ് ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇരു കേസുകളിലും മുൻകൂർ ജാമ്യത്തിനായി വിജയ് ബാബു കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവയ്‌ക്കുകയായിരുന്നു.
വിദേശത്തേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തിയിട്ട് ഹർജി പരിഗണിക്കാമെന്നായിരുന്നു കോടതി ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ പിന്നീട് ഹർജി പരിഗണിച്ച കോടതി മുൻകൂർ ജാമ്യത്തിൽ അന്തിമ വിധിവരുന്നതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നടനോട് അന്വേഷണത്തിനായി സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നടനെ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം തിങ്കളാഴ്ച പരിഗണിക്കാനിരുന്ന കോടതി അത് ഇന്നേക്ക് മാറ്റുകയായിരുന്നു.
Comments