ന്യൂഡൽഹി:പ്രവാചക വിവാദവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് രാജ്യവ്യാപകമായി കലാപസമാനമായ സാഹചര്യം സൃഷ്ടിച്ച് അഴിഞ്ഞാടി മതതീവ്രവാദികൾ. ഡൽഹി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പുറത്തിറങ്ങിയ ഒരു സംഘം ആളുകൾ പ്രദേശത്ത് വലിയ തോതിൽ ആക്രമണം അഴിച്ചു വിട്ടു. നൂപുർ ശർമ്മയ്‌ക്കും ബിജെപിക്കുമെതിരെ പ്രകോപനപരവും അശ്ലീലം നിറഞ്ഞതുമായ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതിക്രമം.
ഡൽഹിയിലെ അതിക്രമങ്ങൾ അതിരുകടന്നതോടെ പോലീസ് ഇടപെട്ടു. പോലീസ് നടപടി ഭയന്ന് അക്രമികൾ പിൻവാങ്ങി. എങ്കിലും പ്രകോപനപരമായ മുദ്രാവാക്യം വിളികൾ തുടർന്നു.
ജാർഖണ്ഡിലെ റാഞ്ചിയിൽ ജുമാ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആൾക്കൂട്ടം എക്കാ ചൗക്കിലെ ഹനുമാൻ ക്ഷേത്രം ആക്രമിച്ചു. ക്ഷേത്രം തകർക്കാൻ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ക്ഷേത്ര ഗോപുരത്തിന് വലിയ കേടുപാടുകൾ സംഭവിച്ചു.
ഉത്തർ പ്രദേശിലെ സഹരൺപൂരിൽ അക്രമികൾ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം കൂട്ടം ചേർന്ന് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കടകൾക്ക് മുന്നിൽ തടിച്ചു കൂടി അക്രമം നടത്തിയ ശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികൾ റോഡുകൾ കൈയ്യേറി.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ മുഖം മൂടി ധരിച്ച് പോലീസിനും ജനങ്ങൾക്കുമെതിരെ അക്രമികൾ കല്ലേറ് നടത്തി. പോലീസ് ലാത്തി വീശിയതോടെ ചിതറിയോടിയ അക്രമികൾ വീണ്ടും പലയിടങ്ങളിലും കൂട്ടം കൂടി നിന്ന് ഹിന്ദുവിരുദ്ധ മുദ്രാവാക്യം വിളിച്ചു.
മൊറാദാബാദിൽ നമസ്കാരത്തിന് ശേഷം കൂട്ടം ചേർന്ന അക്രമികൾ വാഹനങ്ങൾ തല്ലിത്തകർത്തു. മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ച് അഴിഞ്ഞാടിയ കലാപകാരികൾ പൊതുമുതൽ നശിപ്പിക്കുകയും ട്രാഫിക് സിഗ്നലുകളും നിരീക്ഷണ ക്യാമറകളും തല്ലിത്തകർക്കുകയും ചെയ്തു. ഒരു വിഭാഗത്തിന്റെ മാത്രം കടകൾ തെരഞ്ഞുപിടിച്ചാണ് അക്രമികൾ കല്ലേറ് നടത്തിയത് എന്ന് ദൃക്സാക്ഷികൾ വാർത്താ ഏജൻസികളോട് പറഞ്ഞു.
Comments