ലഖ്നൗ: ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ആക്രമണം അഴിച്ചുവിട്ട മതതീവ്രവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ പോലീസ് ഇതുവരെ 109 പേരെ അറസ്റ്റ് ചെയ്തു. രാത്രി വൈകിയും പോലീസ് പരിശോധന തുടരുകയാണ്.
സഹറൻപൂരിൽ 38 പേരും പ്രയാഗ്‌രാജിൽ 15 പേരും ഹഥ്രാസിൽ 24 പേരും മൊറാദാബാദിൽ 7 പേരും ഫിറോസാബാദിൽ 23 പേരുമാണ് അറസ്റ്റിലായത്. പ്രവാചക വിവാദവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് രാജ്യവ്യാപകമായി കലാപസമാനമായ സാഹചര്യം സൃഷ്ടിച്ച് മതതീവ്രവാദികൾ അഴിഞ്ഞാടുകയായിരുന്നു. നൂപുർ ശർമ്മയ്‌ക്കും ബിജെപിക്കുമെതിരെ പ്രകോപനപരവും അശ്ലീലം നിറഞ്ഞതുമായ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതിക്രമം.
സഹറൻപൂരിൽ അക്രമികൾ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം കൂട്ടം ചേർന്ന് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കടകൾക്ക് മുന്നിൽ തടിച്ചു കൂടി അക്രമം നടത്തിയ ശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികൾ റോഡുകൾ കൈയ്യേറി.
പ്രയാഗ് രാജിൽ മുഖം മൂടി ധരിച്ച് പോലീസിനും ജനങ്ങൾക്കുമെതിരെ അക്രമികൾ കല്ലേറ് നടത്തി. പോലീസ് ലാത്തി വീശിയതോടെ ചിതറിയോടിയ അക്രമികൾ വീണ്ടും പലയിടങ്ങളിലും കൂട്ടം കൂടി നിന്ന് ഹിന്ദുവിരുദ്ധ മുദ്രാവാക്യം വിളിച്ചു.
മൊറാദാബാദിൽ നമസ്കാരത്തിന് ശേഷം കൂട്ടം ചേർന്ന അക്രമികൾ വാഹനങ്ങൾ തല്ലിത്തകർത്തു. മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ച് അഴിഞ്ഞാടിയ കലാപകാരികൾ പൊതുമുതൽ നശിപ്പിക്കുകയും ട്രാഫിക് സിഗ്നലുകളും നിരീക്ഷണ ക്യാമറകളും തല്ലിത്തകർക്കുകയും ചെയ്തു
Comments