തിരുവനന്തപുരം : ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ഭയക്കുന്നത് എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും വലിയ സുരക്ഷയൊരുക്കി പോകുന്നത് എന്ന് സതീശൻ ചോദിച്ചു. ഉമ്മൻ ചാണ്ടിയെ സിപിഎമ്മുകാർ കല്ലെറിഞ്ഞത് പോലെ യുഡിഎഫുകാർ മുഖ്യമന്ത്രിയെ കല്ലെറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത്രയും വലിയ സുരക്ഷ ഒരുക്കിക്കൊണ്ട് മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് വിഡി സതീശൻ ചോദിച്ചു. സർക്കാർ ഭയപ്പെടുന്നത് എന്തിനേയാണ്. എന്തിനാണ് മുഖ്യമന്ത്രി ഇത്രയും ഭയപ്പെടുന്നത്. ഊരിപ്പിടിച്ച വാളുകൾക്കിടയിൽ നടന്ന ആൾ എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു.
കോട്ടയത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയെ സുരക്ഷാ കവചത്തിനുള്ളിലാക്കിയാണ് വേദിയിൽ എത്തിച്ചത്. പൊതുജനങ്ങളെ മുഴുവൻ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ഏർപ്പെടുത്തിയ സുരക്ഷാ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സംസ്ഥാന വ്യാപകമായ പ്രതിഷേധം മറികടക്കാനാണ് മുഖ്യമന്ത്രി സുരക്ഷ വർദ്ധിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്ന ന്യായമുയർത്തിക്കൊണ്ടായിരുന്നു നീക്കം. കോട്ടയം നഗരം ഒന്നാകെ പൂട്ടിക്കൊണ്ട് ആളുകളെ മണിക്കൂറുകളോളം കേരള പോലീസ് പെരുവഴിയിലാക്കി. അതീവ സുരക്ഷയുടെ ഭാഗമായി നാൽപ്പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിച്ചത്. ഒരു പൈലറ്റ് വാഹനത്തിൽ 5 പേർ ഉണ്ട്. രണ്ട് കമാൻഡോ വാഹനങ്ങളും സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എട്ട് അംഗ ദ്രുത കർമ്മ പരിശോധന സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലകളിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരു പൈലറ്റ് വാഹനവും എസ്‌കോർട്ടും കൂടുതലായെത്തും.
Comments