തവനൂർ: സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ മലപ്പുറം തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രത്യേക സാഹചര്യങ്ങളിലാണ് ചിലർ കുറ്റവാളികളായി മാറുന്നത്. അവരെ സ്ഥിരം കുറ്റവാളികളായി നിലനിർത്തുകയല്ല സമൂഹത്തിന് ആവശ്യം. അതുകൊണ്ടു തന്നെ അവരുടെ ശാരീരികവും മാനസീകവുമായ ആരോഗ്യം ഉറപ്പുവരുത്തി ഈ ശിക്ഷാ കാലയളവ് നല്ലൊരു തിരുത്തൽ പ്രക്രിയയ്‌ക്ക് സഹായകമായി മാറണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തുപോകുമ്പോൾ പൊതുസമൂഹത്തിന്റെ ഭാഗമായി ഉത്തമ പൗരനായി ജീവിതം നയിക്കാൻ ഓരോ അന്തേവാസിക്കും കഴിയണം. അതിനുതകുന്ന നടപടികളാണ് ജയിലിനകത്ത് ഒരുക്കുന്നത്. തടവുകാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തണം.
നിരവധി പദ്ധതികൾ ഇപ്പോൾ തന്നെ നടപ്പാക്കുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മറ്റാരുടെയും സഹായമില്ലാതെ ജീവിക്കാൻ അവരെ പ്രാപ്തരാക്കുകയാണ്. 12 ജയിലുകളിൽ ഭക്ഷ്യോൽപാദന യൂണിറ്റ് നടക്കുന്നുണ്ട്. ഡ്രൈവിംഗ് ടെയ്‌ലറിംഗ് ഇലക്ട്രിക് ഹാർഡ് വെയർ സ്‌ക്രീൻ പ്രിന്റിംഗ്, ഡ്രെസ് ഡിസൈനിംഗ് ലൈബ്രറി സയൻസ് തുടങ്ങി വിവിധ മേഖലകളിൽ ജയിലിൽ പരിശീലനം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തടവുകാർക്ക് നല്ല സൗകര്യം ഒരുക്കണമെന്ന ലക്ഷ്യത്തോടെയാണ് ജയിൽ സ്ഥാപിച്ചിട്ടുളളത്. മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ, തുടങ്ങി ജില്ലയിലെ നാല് ജയിലുകളിൽ തടവുകാരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഒരു ജയിൽ കൂടി വേണമെന്ന് നേരത്തെ മുതൽ ഉയരുന്ന ആവശ്യമാണെന്നും അത് പരിഗണിച്ചാണ് 700 ലധികം ആളുകളെ പാർപ്പിക്കാവുന്ന സെൻട്രൽ ജയിൽ നിർമിച്ചതെന്നും പിണറായി പറഞ്ഞു.
മൂന്ന് നിലകളിലായി തടവുകാരെ പാർപ്പിക്കുന്ന ജയിലുകൾ നമ്മുടെ നാട്ടിൽ അപൂർവ്വമാണ് അതിലൊന്നാണ് തവനൂരിലെ ജയിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജയിലിനുളളിൽ മാസ്‌ക് നിർമാണ യൂണിറ്റ് ഉൾപ്പെടെയുളള തൊഴിൽ പരിശീലന യൂണിറ്റുകൾ ആരംഭിക്കും. സിസിടിവി അടക്കമുളള ആധുനീക സംവിധാനങ്ങൾ ഒരുക്കും. ഇതിനെല്ലാം കൂടി 2 കോടിയിലധികം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments