തിരുവനന്തപുരം: കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയതെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം കേരള പോലീസിന് ഉണ്ട്. റോഡിലൂടെ തനിയെ നടന്നാൽ പോലും പിണറായി വിജയനെ സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾ ഉണ്ട്. ഒരു പദവിയിൽ ഇരിക്കെ അതിന്റെ പ്രോട്ടോകോൾ പാലിക്കേണ്ടതുണ്ട്. പേടിപ്പിക്കലും വിരട്ടലും കേരളത്തിൽ നടക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പിണറായി വിജയനെ ശാരീരികമായി ആക്രമിക്കാനാണ് ഗൂഢാലോചനയെന്ന് ശിവൻകുട്ടി ആരോപിച്ചു. കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഭരണത്തുടർച്ച ഉറപ്പാക്കുമെന്ന ഭയമാണ് രാഷ്‌ട്രീയ ശത്രുക്കൾക്കുള്ളത്. കല്ലിയൂർ പഞ്ചായത്തിലെ തരിശായി കിടന്ന രണ്ട് ഏക്കർ സ്ഥലത്ത് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമോചന സമരം മാതൃകയിലുള്ള സമരം സംഘടിപ്പിക്കാനാണ് ശ്രമം. കാലം മാറിയത് രാഷ്‌ട്രീയ ശത്രുക്കൾക്ക് മനസ്സിലായിട്ടില്ല. തൃക്കാക്കരയിൽ എന്തോ അത്ഭുതം സംഭവിച്ചു എന്ന മട്ടിലാണ് പ്രചാരണം. അതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിരിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ നടത്തിയ സംഭാഷണം റെക്കോർഡ് ചെയ്തു ആളുകളെ കേൾപ്പിച്ചതിനപ്പുറം ഒരു തെളിവും പുതിയതായി ഉണ്ടായിട്ടില്ല.
Comments