പാലക്കാട്: നീന്തൽ പഠിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്‌ക്ക് സമീപമുള്ള പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളായ ജഗൻ, സായൂജ് എന്നിവരാണ് മുങ്ങിമരിച്ചത്. നീന്തൽ പഠിക്കുന്നതിനിടെ ഒരാൾ മുങ്ങുകയും രക്ഷിക്കുന്നതിനായി സുഹൃത്ത് വെള്ളത്തിലേയ്‌ക്ക് ചാടുകയുമായിരുന്നു. കുട്ടികളെ വൈകാതെ കരയ്‌ക്ക് കയറ്റിയെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകനാണ് മരിച്ച ജഗന്‍. കൊമ്മാത്ര വളപ്പില്‍ സുകുമാരന്‍റെ മകനാണ് സായൂജ്. ഇരുവരും ഗോഘലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്.
മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Comments