റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിദേശ സന്ദർശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസർജ്യം പെട്ടിയിലാക്കി സൂക്ഷിക്കുമെന്ന് റിപ്പോർട്ട്. വിദേശ സന്ദർശന വേളയിൽ പുടിന്റെ വിസർജ്യം സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടിയിലാക്കുകയും റഷ്യയിലേക്ക് കൊടുത്തുവിടുകയുമാണ് പതിവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനായി പുടിൻ ഒരു പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. പുടിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് കണ്ടുപിടിക്കാൻ കഴിയരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം. കൂടാതെ വിസർജ്യം പരിശോധിച്ച് പുടിന്റെ ഡിഎൻഎ കണ്ടെത്താനുള്ള ശ്രമവും ഇതിലൂടെ തടയപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് പരോക്ഷമായ പല തെളിവുകളും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾക്ക് ലഭിച്ചത് 2019-ലാണ്. പുടിന്റെ സൗദി സന്ദർശനവേളയിലായിരുന്നു ഇത്. ഇതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് ഫ്രാൻസ് സന്ദർശിച്ചപ്പോഴും വിസർജ്യം ശേഖരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥനുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഈ ദൗത്യം നിർവഹിക്കുന്നതിനായി ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് ഏജന്റുമാരെയാണ് പുടിൻ നിയമിക്കുന്നത്.
പുടിൻ അസുഖബാധിതനാണെന്നും അർബുദസമാനമായ രോഗത്തെ അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ടെന്നുമുള്ള ചില വിവരങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും പുറത്തുവിട്ടിരുന്നു. പുടിന് ഉദരസംബന്ധമായ കാൻസർ ഉണ്ടെന്നാണ് ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രമായ ദി സൺ റിപ്പോർട്ട് ചെയ്തത്. ലോകത്തെ സ്വാധീനം ചെലുത്തുന്ന വ്യക്തികളിൽ ഒരാളാണെന്നിരിക്കെയും നിരവധി ശത്രുക്കൾ ഉണ്ടെന്നിരിക്കെയും പുടിന്റെ നീക്കങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യനിലയും നിർണായകമാണ്. അതുകൊണ്ടാണ് വിസർജ്യം പോലും ശ്രദ്ധയോടെ ഉപേക്ഷിക്കുന്നത്.
Comments