തിരുവനന്തപുരം: കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുട നീളമുള്ള കോൺഗ്രസ് ഓഫീസുകളും ആക്രമിച്ച സിപിഎം നടപടിയെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യുഡിഎഫും കോൺഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സിപിഎമ്മും ഡിവൈഎഫ്‌ഐ ഗുണ്ടകളുമാണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ തന്നെ ഏറ്റവും മുതിർന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ കാർ അക്രമികൾ തകർത്തു. സകല രാഷ്‌ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവർത്തിയാണ് സിപിഎം നേതാക്കളുടെ അറിവോടെ നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ സമരത്തെ അക്രമം കൊണ്ട് അടിച്ചമർത്താമെന്ന് കരുതേണ്ട. കെപിസിസി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വഴിയിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്നാണ് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. കേരളത്തിന്റെ തെരുവിലൂടെ നടക്കാൻ സിപിഎമ്മിന്റെ അനുമതി ആവശ്യമില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവർത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. ‘പ്രതിഷേധം’ എന്ന മുദ്രാവാക്യം വിളിച്ചാൽ അത് എങ്ങനെയാണ് ഭീകരപ്രവർത്തനമാകുന്നത്. അതിൽ നിയമലംഘനമുണ്ടെങ്കിൽ കേസെടുക്കാം. യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച ഇ.പി ജയരാജനെതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്ക് എതിരായ സമരം ഇനിയും ശക്തമായി തുടരുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Comments