റാഞ്ചി: വെള്ളിയാഴ്ച നിസ്കാരത്തിന് പിന്നാലെ റാഞ്ചിയിൽ നടന്ന സംഘർഷത്തിൽ ജാർഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പങ്കജ് യാദവ് എന്ന ഹർജിക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. റാഞ്ചിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
നൂപുർ ശർമയുടെ പ്രവാചക പരാമർശത്തിന്റെ പേരിലാണ് റാഞ്ചിയിൽ വെള്ളിയാഴ്ച നിസ്കാരത്തിന് പിന്നാലെ സംഘർഷമുണ്ടായത്. തുടർന്നുണ്ടായ പോലീസ് വെടിവെയ്പ്പിൽ രണ്ട് കലാപകാരികൾ കൊല്ലപ്പെട്ടു. ശക്തമായ ഗുഢാലോചനയുടെ ഭാഗമായാണ് റാഞ്ചിയിൽ സംഘർഷമുണ്ടായതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കേസിനെ കൈകാര്യം ചെയ്ത് യുക്തിസഹമായ നിഗമനത്തിലെത്താൻ റാഞ്ചി പോലീസിനോ ജാർഖണ്ഡ് പോലിസിനോ കഴിഞ്ഞെന്ന് വരില്ലെന്നും കേന്ദ്ര ഏജൻസികളെ കേസന്വേഷണം ഏൽപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായതെന്ന് റാഞ്ചി പോലീസ് അറിയിച്ചു. മുഹമ്മദ് ആരിഫ്, ബിലാൽ അൻസാരി, മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് അനീഷ്, മുഹമ്മദ് ഡാനിഷ് ഖാൻ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സംഘർഷമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കാൻ ജാർഖണ്ഡ് പോലീസിന് അമാന്തമുണ്ടായതിൽ ഗവർണർ രമേഷ് ബായിസ് ചോദ്യം ചെയ്തിരുന്നു. ഡിജിപിയെയും എഡിജിപിയെയും അദ്ദേഹം വിളിച്ച് വരുത്തുകയും സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
Comments