കര ഹുന്നിമേ ഉത്സവം ആഘോഷിച്ച് കന്നട ജനത. വേനൽ അവസാനിച്ച് കാലവർഷത്തെ ആരംഭം കുറിക്കുന്ന ദിവസമാണ് കര ഹുന്നിമേ ഉത്സവം ആഘോഷിക്കുന്നത്. കർഷകരാണ് ഈ ഉത്സവം ആഘോഷമാക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത കാളയോട്ടങ്ങൾ കർഷകർ സംഘടിപ്പിച്ചു. ഈ വർഷത്തെ കാര ഹുന്നിമേ ഉത്സവം ജൂൺ 14 ന് കർണാടകത്തിൽ കർഷകർ ആഘോഷിച്ചു.
‘ഹുന്നിമേ’ എന്നത് കന്നഡ പദമാണ്.’പൂർണ്ണചന്ദ്ര ദിനം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ജ്യേഷ്ഠ മാസത്തിലെ പൗർണ്ണമി നാളിലാണ് കാര ഹുന്നിമേ ആഘോഷിക്കുന്നത്. കർഷകർക്ക് ഏറെ പ്രാധാന്യമുള്ള ഈ ഉത്സവനാളുകളിൽ വലിയ പരിപാടികളാണ് നാട് മുഴുവൻ സംഘടിപ്പിക്കുന്നത്. ഈ ദിവസം സാധാരണയായി മൺസൂൺ മഴ ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ പൗർണ്ണമി ദിനത്തെയാണ് സൂചിപ്പിക്കുന്നത്.
കർഷകർ കന്നുകാലികളെ ആരാധിച്ചുകൊണ്ടാണ് ഉത്സവം ആഘോഷിക്കുന്നത്. തങ്ങളുടെ കന്നുകാലികളെ ദൈവമായി ആരാധിക്കുകയാണ് ജനങ്ങൾ. കന്നുകാലികളെ അണിയിച്ചൊരുക്കി അവയെ പൂജിക്കുകയാണ് കർഷകർ. ഈ ഉത്സവത്തോടെ തങ്ങൾക്ക് നല്ല മഴ ലഭിക്കാനുള്ള കർഷകരുടെ പ്രാർത്ഥന ആരംഭിക്കും. മഴ ലഭിക്കുന്നതിലൂടെ തങ്ങൾക്ക് നല്ല വിളവെടുപ്പ് ലഭിക്കണമെന്ന പ്രാർത്ഥനയോടെയാണ് ഉത്സവം ആഘോഷിക്കുന്നത്.
കന്നുകാലി ആരാധനയുടെ ഭാഗമായി, പരമ്പരാഗത മധുര പലഹാരങ്ങളായ ഹോളിഗെ, കടുബു എന്നിവയും ആഘോഷത്തിന്റെ ദിവസം കന്നുകാലികൾക്ക് സമർപ്പിക്കുന്നു. ആരാധനയുടെ ഭാഗമായി കർഷകർ തങ്ങളുടെ കാളകളെ കുളിപ്പിച്ച് കൊമ്പിൽ ചായം പൂശി അലങ്കരിക്കുന്നു. കൃഷിയിടങ്ങളിൽ തങ്ങളോടൊപ്പം ജോലി ചെയ്യുന്ന കാളകളോടുള്ള നന്ദി പ്രകടിപ്പിക്കുകയാണ് കർഷകർ ചെയ്യുന്നത്. ഇതോടൊപ്പം, കാര ഹുന്നിമേ ദിവസം രാവിലെ സ്ത്രീകൾ കൂട്ടമായി പീപ്പൽ മരത്തിന് ചുറ്റും വിശുദ്ധ നൂലുകൾ കെട്ടി പ്രാർത്ഥിക്കുന്നു. തങ്ങളുടെ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി നടത്തുന്ന വാട്ടു സാവിത്രി പൂജ എന്നും ഈ ആചാരത്തെ വിശേഷിപ്പിക്കുന്നു.
Comments