മുംബൈ: യുവതിയുടെ കയ്യിൽ നിന്നും കളഞ്ഞുപോയ സ്വർണം എലികളുടെ പക്കൽ നിന്ന് കണ്ടെത്തി പോലീസ്. മുംബൈയിലാണ് അവിശ്വസനീയമായ സംഭവമുണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ സ്വർണമടങ്ങുന്ന ബാഗാണ് എലികളുടെ പിടിയിൽ നിന്ന് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
45-കാരിയായ സുന്ദരി പ്ലാനിബലിന്റെ സ്വർണമായിരുന്നു നഷ്ടപ്പെട്ടത്. മുംബൈയിലെ ഗോകുൽധാം കോളനിയിൽ വീട്ടുജോലി ചെയ്യുന്നയാളാണ് സുന്ദരി. സ്വർണം പണയം വെക്കാൻ ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു അവ നഷ്ടപ്പെട്ടത്. ഒരു ബാഗിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ഇതിനിടെ വഴിയരികിൽ നിന്നിരുന്ന അജ്ഞാതരായ കുട്ടികളെ അവർ കാണുകയും അനുകമ്പ തോന്നി അവർക്ക് ‘വട പാവ്’ വാങ്ങിനൽകുകയും ചെയ്തു. വട പാവ് കവറിലാക്കി കൊടുത്തതിനിടെ അബദ്ധത്തിൽ സ്വർണത്തിന്റെ പൊതിയും അവർ കുട്ടികൾക്ക് നൽകി. ശേഷം ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണ പൊതി നഷ്ടപ്പെട്ട വിവരവും കുട്ടികൾക്ക് നൽകിയ കവറിൽ ഉൾപ്പെട്ട കാര്യവും യുവതി തിരിച്ചറിഞ്ഞത്.
സംഭവസ്ഥലത്തേക്ക് തിരികെ വന്ന് അവർ കുട്ടികളെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഉടൻ തന്നെ അവർ പോലീസിൽ പരാതിപ്പെട്ടു. ഒടുവിൽ കുട്ടികളെയും അവരുടെ കുടുംബത്തെയും പോലീസ് കണ്ടെത്തി. എന്നാൽ വട പാവ് അവർ കഴിച്ചില്ലെന്നായിരുന്നു കുട്ടികൾ മൊഴി നൽകിയത്. കഴിക്കാൻ തോന്നാതിരുന്നതിനാൽ യുവതി നൽകിയ കവർ ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞതായും കുട്ടികൾ പോലീസിനെ അറിയിച്ചു.
ഇതോടെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഞെട്ടിക്കുന്ന കാഴ്ച കാണാനിടയായി. ചവറ്റുകൂനയിൽ നിന്നും സ്വർണ പൊതിയെടുത്ത് ഒരു കൂട്ടം എലികൾ പോകുന്ന ദൃശ്യങ്ങളായിരുന്നു സിസിടിവിയിൽ പതിഞ്ഞത്. നേരെ ഓവുചാലിലേക്കായിരുന്നു എലികളുടെ സംഘം പോയത്. ഇതോടെ ഓവുചാലിൽ പോലീസ് പരിശോധന നടത്തി. ഒടുവിൽ എലികളെയും അവരുടെ പക്കലുണ്ടായിരുന്ന സ്വർണവും പോലീസ് കണ്ടെത്തി.
Comments