ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും അവരെ തള്ളി താഴെയിടുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വ്യോമയാന മന്ത്രാലയം. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. ഹൈബി ഈഡൻ എപി പങ്കുവെച്ച ട്വിറ്റർ പോസ്റ്റിന് മറുപടിയായാണ് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തത്.
We’re looking into this & will take action soon. https://t.co/5bpKnMDLYw
— Jyotiraditya M. Scindia (@JM_Scindia) June 16, 2022
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ വിമാനത്തിനുള്ളിൽവെച്ച് കൈകാര്യം ചെയ്യുന്നതും അവരെ തള്ളി താഴെയിടുന്നതും ചുവടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാണെന്നായിരുന്നു ഹൈബി ഈഡൻ എംപി ട്വിറ്റർ പോസ്റ്റിലൂടെ സൂചിപ്പിച്ചത്. എന്തുകൊണ്ടാണ് ജയരാജനെതിരെ കേസെടുക്കാത്തെന്ന് ചോദിച്ച ഹൈബി ഈഡൻ ഇൻഡിഗോ, ഡിജിസിഎ, വ്യോമയാനമന്ത്രി എന്നിവരെ ടാഗ് ചെയ്തിരുന്നു. ഇതിനായിരുന്നു വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകിയത്.
അതേസമയം വിമാനത്തിലുണ്ടായ സംഭവത്തിൽ ഇൻഡിഗോ അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തരസമിതിയാണ് അന്വേഷിക്കുക. ഇൻഡിഗോയുടെ പ്രതിനിധിയും യാത്രക്കാരിൽ നിന്നുള്ള പ്രതിനിധിയും സമിതിയിൽ ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെ സംഭവസമയത്ത് വിമാനത്തിൽ സഞ്ചരിച്ച മുഴുവൻ യാത്രക്കാരുടെയും പേരുവിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Comments