കാസർകോട്: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കൈ ഭർത്താവ് തല്ലിയൊടിച്ചു. കോളിയടുക്കം സ്വദേശിനി മൈമൂനയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ് മുഹമ്മദ് ബഷീറിനെതിരെ മൈമൂന ബേക്കൽ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ ബഷീർ പാനെടുത്ത് മൈമൂനയുടെ തലയ്‌ക്ക് അടിയ്‌ക്കാൻ തുനിഞ്ഞപ്പോൾ കൈകൊണ്ട് തടുത്തു. തുടർന്ന് കയ്യിൽ മുറിവുണ്ടായി. ഇത് നോക്കുന്നതിനിടെ അടുപ്പിന് സമീപത്തുനിന്നും വലിയ വിറകുകൊള്ളിയെടുത്ത് ബഷീർ മൈമൂനയുടെ കൈക്ക് അടിക്കുകയായിരുന്നു. മൂന്ന് തവണ ബഷീർ കയ്യിൽ അടിച്ചതായി മൈമൂന പറഞ്ഞു. മറ്റൊരു വിറകു കൊള്ളിയെടുക്കാൻ ഇയാൾ പുറത്തേക്ക് പോയപ്പോൾ വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.
അഞ്ച് വർഷം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം ഇയാൾ നിരന്തരം ഉപദ്രവിക്കാറുള്ളതായി മൈമൂന പറഞ്ഞു. ഇക്കാര്യം തന്റെ മക്കളെ കരുതി പുറത്തുപറഞ്ഞിട്ടില്ല. മക്കൾക്ക് ഉമ്മയും ഉപ്പയും വേണമെന്ന ആഗ്രഹം കൊണ്ടാണ് താൻ ഒന്നും പുറത്തുപറയാതിരുന്നത്. സ്ത്രീധനം പോരെന്ന് പറഞ്ഞാണ് ശാരീരിക പീഡനം. സ്ത്രീധനം കുറഞ്ഞു പോയി, നിന്റേത് ഒരു ഗതികെട്ട കുടുംബമാണെന്നും ഇയാൾ പറയാറുണ്ട്. ഉമ്മയോടോ സഹോദരനോടോ പണം ചോദിക്കാനും ഇയാൾ നിർബന്ധിക്കാറുണ്ടെന്നും മൈമൂന വ്യക്തമാക്കി.
റൂമിൽ പൂട്ടിയിട്ട് ഇയാൾ ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. ഒരിക്കൽ റൂമിൽ പൂട്ടിയിട്ട് താക്കോലുമായി ഇയാൾ പുറത്തുപോയി. അടുത്തിടെ റൂമിൽ പൂട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നുവെന്നും മൈമൂന കൂട്ടിച്ചേർത്തു.
Comments