പാറ്റ്‌ന: ബിഹാറിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ ആക്രമണം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. 12 ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയത്. കൈമർ, ഭോജ്പൂർ, ഔറംഗബാദ്, റോഹ്താസ്, ബക്‌സർ, നവാഡ, വെസ്റ്റ് ചമ്പാരൺ, സമസ്തിപൂർ, ലഖിസാരായി, ബെഗുസാരായി, വൈശാലി, സരൺ ജില്ലകളിൽ ജൂൺ 19 വരെയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതിന് കാരണമാകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത് തടയാനും ഇതിലൂടെ സാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇതിനിടെ നാളെ സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ.
അഗ്നിപഥിന്റെ പേരിൽ വൻ നാശനഷ്ടങ്ങളാണ് ഇന്ന് ബിഹാറിൽ സംഭവിച്ചത്. ഉപമുഖ്യമന്ത്രി രേണുദേവിയുടെ വസതിയുൾപ്പെടെ പ്രക്ഷോഭകർ ആക്രമിച്ചു. നിരവധി ട്രെയിനുകൾ തടയപ്പെടുകയും അഞ്ച് ട്രെയിനുകൾ അഗ്നിക്കിരയാവുകയും ചെയ്തു. പ്രതിഷേധമെന്ന പേരിൽ സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് പ്രക്ഷോഭകർ ശ്രമിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടുമുള്ള 340-ഓളം ട്രെയിനുകൾ റദ്ദാക്കപ്പെട്ടുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. 140 പാസഞ്ചർ ട്രെയിനുകളും 94 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കപ്പെട്ടത്. 65 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായും റദ്ദാക്കപ്പെട്ടു. 11 മെയിൽ എക്‌സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ച് വിട്ടതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
Comments