ന്യൂഡൽഹി: നാല് വർഷത്തെ പരിശീലനും രാജ്യസേവനവും പൂർത്തിയാക്കുന്ന അഗ്നിവീരന്മാർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് എന്നിവയിലേക്കാണ് സംവരണം നൽകുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
നാല് വർഷത്തെ സേവനം പൂർത്തിയാക്കുന്നർക്ക് 12 ലക്ഷം രൂപയുടെ പാക്കേജ് ലഭിക്കും. ഇതോടൊപ്പം പത്ത് ശതമാനം സംവരണവും ലഭിക്കുമെന്നാണ് അറിയിപ്പ്. സിഎപിഎഫിലും അസം റൈഫിൾസിലും റിക്രൂട്ട്മെന്റിനായി അഗ്‌നിവീരന്മാർക്ക് നിർദ്ദേശിച്ചിട്ടുള്ള പരമാവധി പ്രവേശന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് നൽകാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അഗ്‌നിപഥ് പദ്ധതിയുടെ ആദ്യ ബാച്ചിന് ഇളവ് 5 വർഷമായിരിക്കും.
നാല് വർഷം പൂർത്തിയാക്കിയ ശേഷം അസം റൈഫിൾസിലും സിഎപിഎഫ് റിക്രൂട്ട്മെന്റിലും അഗ്‌നിവീരന്മാർക്ക് മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. അഗ്‌നിപഥ് പദ്ധതിയിൽ പരിശീലനം നേടിയ യുവാക്കൾക്ക് ഇനിയും രാജ്യത്തെ സേവിക്കാൻ കഴിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക പ്രഖ്യാപനം.
യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം സംവരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയുടെ ഭാഗമായി പ്രതിഷേധക്കാർ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. പദ്ധതിയുടെ ആനുകൂല്യങ്ങൾ ഒന്നും തന്നെ മനസ്സിലാക്കാതെ പൊതുമുതൽ നശിപ്പിച്ചുകൊണ്ട് ആളുകൾ നടത്തുന്ന പ്രതിഷേധം അക്രമത്തിലാണ് കലാശിക്കുന്നത്.
Comments