ന്യൂഡൽഹി: യുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ റഹീം. ഇക്കാര്യം ആവശ്യപ്പെട്ട് എ.എ റഹീം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നൽകി. വരും ദിവസങ്ങളിൽ ഡിവൈഎഫ്‌ഐ രാജ്യത്താകെ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും റഹീം പറയുന്നു.
ഹരിയാനയിലും രാജസ്ഥാനിലുമൊക്കെ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാണ് റഹീമിന്റെ അവകാശവാദം. ഏതാനും പേർ ഡിവൈഎഫ്‌ഐ ബാനറുമായി കോലം കത്തിക്കുന്ന ചിത്രങ്ങളും ഹരിയാനയിലെ പ്രതിഷേധമെന്ന പേരിൽ പങ്കുവെച്ചിട്ടുണ്ട്്.
പദ്ധതി യുവജനവിരുദ്ധവും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുമാണെന്നാണ് റഹീമിന്റെ ആരോപണം. സായുധസേനയുടെ കരാറുവൽക്കരണമാണ് അഗ്‌നിപഥ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്നും റഹീം കത്തിൽ ആരോപിക്കുന്നു. യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്രസർക്കാർ ഇതുവഴി ചെയ്യുന്നത്. ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തെ അഗ്‌നിപഥ് ലഘൂകരിക്കുമെന്നും കത്തിൽ ആരോപിക്കുന്നു.
അതേസമയം വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് റഹീം ഉന്നയിച്ചിട്ടുളളത്. അഗ്നിപഥ് പ്രകാരം നിയമിതരാകുന്ന 25 ശതമാനം പേരെ സേനകളിൽ സ്ഥിരപ്പെടുത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലും അസം റൈഫിൾസിലും ഉൾപ്പെടെ ഇവർക്ക് 10 ശതമാനം സംവരണവും പ്രഖ്യാപിച്ചു. യുപിയും ഹരിയാനയും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ പോലീസ് സേനകളിലേക്കുളള റിക്രൂട്ട്‌മെന്റിൽ ഇവർക്ക് മുൻഗണന നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്
വിദ്യാഭ്യാസം കഴിയുന്നതിന് പിന്നാലെ യുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യം നേടാൻ സഹായിക്കുന്നതാണ് അഗ്നിപഥ് പദ്ധതി. 17.5 വയസ് മുതൽ 23 വയസ് വരെയുളള കൗമാരക്കാർക്ക് നാല് വർഷക്കാലയളവിൽ സേനയിലേക്ക് റിക്രൂട്ട്‌മെന്റ് ലഭിക്കും. താൽപര്യമുളള 25 ശതമാനം ആളുകളെ ഇതിന് ശേഷവും നിലനിർത്തുന്നതാണ് പദ്ധതി. സേവന കാലയളവിൽ ആകർഷകമായ ശമ്പളവും പിരിഞ്ഞുപോകുമ്പോൾ 12 ലക്ഷം രൂപയും അടക്കമാണ് ഇവരുടെ പ്രതിഫലം.
പദ്ധതിയുടെ ഇത്തരം ഗുണഫലങ്ങൾ മറച്ചുവെച്ച് ആസൂത്രിതമായി ബിഹാറിൽ തെരുവിലിറങ്ങിയ ഒരു സംഘം യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം ഏറ്റുപിടിക്കാനാണ് ഡിവൈഎഫ്‌ഐയുടെയും ഇടതുയുവജന സംഘടനകളുടെയും നീക്കം. പ്രതിഷേധങ്ങൾ തുടങ്ങി ആദ്യ മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ ഇതിനെക്കുറിച്ച് പ്രതികരണങ്ങൾ നടന്നില്ല. എന്നാൽ കേരളത്തിലും പ്രതിഷേധം സംഘടിപ്പിക്കാനുളള ആസൂത്രിത നീക്കമാണ് ഇടത് നേതാക്കളുടെ പ്രതികരണങ്ങളെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
Comments