ന്യൂഡൽഹി: അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയിലെ 16 സ്ഥാപനങ്ങളിലും സംവരാണാനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ പോലീസ് സേനയിലും അസം റൈഫിളിലും പത്തു ശതമാനം സീറ്റുകൾ മാറ്റിവെച്ചതായി നേരത്തെ തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ തീരദേശ സേന, ഡിഫൻസ് സിവിലിയൻ തസ്തികകൾ, 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലാണ് അഗ്നിവീരൻമാർക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുക. വിമുക്തഭടന്മാർക്ക് നിലവിലുള്ള സംവരണത്തിന് പുറമെയാണ് ഈ സംവരണം.
പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സമാനമായ ഭേദഗതികൾ വരുത്താനും പ്രതിരോധ മന്ത്രാലയം നിർദേശിക്കും. സംവരണം നടപ്പിലാക്കുന്നതിന് നിലവിലുള്ള നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും പ്രായപരിധിയിൽ ആവശ്യമായ ഇളവുകൾ ഏർപ്പെടുത്തുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
കര, വ്യോമ, നാവിക സേനാ മേധാവികളുമായി പ്രതിരോധമന്ത്രി നടത്തിയ അടിയന്തിര കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി തുടങ്ങിയവർ പ്രതിരോധ മന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
രാജ്യത്തെ വിവിധ മേഖലകളിൽ അഗ്‌നിപഥിന്റെ പേരിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും കലാപവും ഏറെ ഗൗരവത്തോടെ പ്രതിരോധ ആഭ്യന്തര വകുപ്പുകൾ കാണുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളായി നടത്തിയ വിശകലനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് അഗ്നിപഥ് പദ്ധതിയുടെ തീരുമാനമുണ്ടായത്. ഈ പദ്ധതി ദീർഘകാല ലക്ഷ്യത്തോടെയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Comments