ജയ്പൂർ: രാജസ്ഥാനിൽ മദ്രസ വിദ്യാർത്ഥിയെ ഇമാം ലഹരി നൽകി മസ്ജിദിനുള്ളിൽ പീഡിപ്പിച്ചതായി പരാതി. സുഭാഷ്ചൗക്ക് സ്വദേശിയായ 17കാരനാണ് ഇമാം ഹാസിഫ് സർഫറാസിനെതിരെ പോലീസിൽ പരാതി നൽകിയത്. റംസാൻ ദിനത്തിൽ സർഫാറാസ് പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സർബത്തിൽ മയക്കുമരുന്ന് നൽകിയാണ് ആൺകുട്ടിയെ സർഫാറാസ് പീഡനത്തിന് ഇരയാക്കിയത്. മദ്രസയിൽ എത്തിയ കുട്ടിയെ ഇയാൾ മസ്ജിദിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കുട്ടിയ്‌ക്ക് ഇയാൾ ലഹരിമരുന്ന് കലർത്തിയ സർബത്ത് നൽകി. ഇതോടെ അബോധാവസ്ഥയിലായ കുട്ടിയെ മസ്ജിദിനുള്ളിൽവെച്ച് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.
മണിക്കൂറുകൾ കഴിഞ്ഞാണ് കുട്ടിയ്‌ക്ക് ബോധം വന്നത്. താൻ പീഡിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ കുട്ടി ഉടനെ വീട്ടിലേക്ക് പോകുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം മസ്ജിദിൽ നിസ്‌കരിക്കാൻ എത്തിയ കുട്ടിയെ സർഫാറാസ് പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് കുട്ടി ഇക്കാര്യം രഹസ്യമായി വയ്‌ക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇമാം പീഡിപ്പിച്ച വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞു. ഉടനെ വീട്ടുകാരുമൊത്ത് കുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിൽ സർഫാറാസിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. കേസിൽ സർഫാറാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
Comments