ഹൈദരാബാദ്: അഗ്നിപഥിനെതിരായി കലാപം അഴിച്ചുവിടാൻ ആസൂത്രിത നീക്കം നടന്നുവെന്നതിന് തെളിവുകൾ ലഭ്യമാകുന്നു. കലാപം ആസൂത്രണം ചെയ്യുന്നതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നതായി വിവരങ്ങൾ പുറത്ത് വന്നു. കലാപവുമായി ബന്ധപ്പെട്ട് ബീഹാറടക്കമുള്ള സംസ്ഥാനങ്ങളിൽ അറസ്റ്റിലായവരുടെ ഫോണുകളിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പ്രകോപനപരമായ സന്ദേശങ്ങളും പോലീസിന് ലഭിച്ചു. വാട്ട്സ്ആപ്പിലൂടെ കലാപാഹ്വാനം നടത്തിയിരിക്കുന്നതിൽ അധികവും മിലിറ്ററി കോച്ചിങ് സെന്ററുകളാണ്.
ബിഹാറിൽ അറസ്റ്റിലായവരുടെ വാട്സ്ആപ്പിൽ പ്രകോപനകരമായ സന്ദേശങ്ങൾ കണ്ടെത്തിയതായി പാട്ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് വെളിപ്പെടുത്തി. സെക്കന്തരാബാദിലെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയ പൽനാട് ജില്ലയിൽ സൈനിക പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന സുബ്ബ റാവു എന്ന വ്യക്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആന്ധ്രാപ്രദേശ് പോലീസും വ്യക്തമാക്കി. അഗ്‌നിപഥ് പദ്ധതിക്കെതിരെ സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനിൽ നടന്ന തീവെയ്പ്പിന് പ്രേരണ നൽകിയത് സുബ്ബ റാവുവാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ആസൂത്രണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആർമി ട്രെയിനിംഗ് സെന്റർ നടത്തുന്ന സുബ്ബ റാവു അവിടെ എത്തുമെന്നുമുള്ള സന്ദേശങ്ങൾ വാട്‌സ്ആപ്പിലൂടെ യുവാക്കൾക്ക് സന്ദേശം അയച്ചത് പോലീസ് കണ്ടെത്തി. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ തീവെച്ച സംഭവത്തിൽ ഇതിനോടകം തന്നെ നൂറിലധികം കലാപകാരികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പങ്കെടുത്ത മറ്റുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായ വ്യക്തികളുടെ ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്തത് കലാപം ആസൂത്രിതമാണെന്നാണ്.
Comments