എറണാകുളം: പീഡനക്കേസിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരി. സുഹൃത്തുവഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുവഴി ഒരു കോടി രൂപ വിജയ് ബാബു വാഗ്ദാനം ചെയ്തിരുന്നു. തനിക്ക് വേണമെങ്കിൽ ആ പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാൽ ആ പാതയല്ല തിരഞ്ഞെടുക്കുന്നത്. നീതി കിട്ടുന്നതുവരെ പോരാടുമെന്നും നടി വ്യക്തമാക്കി.
പരാതി നൽകിയ ശേഷം അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഒരു കോടി രൂപ നൽകിയിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും സമാനമായ രീതിയിൽ പണം നൽകിയിരിക്കും. എത്ര രൂപ വാഗ്ദാനം ചെയ്താലും പരാതിയിൽ നിന്നും പിന്മാറില്ല. കേസുമായി മുന്നോട്ട് പോകും. അതിഭീകരമായ മാനസിക സംഘർഷത്തിലൂടെയായിരുന്നു കടന്നു പോകുന്നത്. പരാതി നൽകുന്ന സമയത്ത് പേര് പുറത്തുവരുമെന്ന് വക്കീൽ പറഞ്ഞിരുന്നു. അത് താങ്ങാൻ മനസ്സിനെ പാകപ്പെടുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അധികാരവും പണവും ഉപയോഗിച്ച് വിജയ് ബാബു മാന്യനായി നടക്കുന്നത് സഹിക്കാൻ കഴിയില്ല. ഇക്കാരണത്താലാണ് പരാതിയുമായി രംഗത്തുവരാൻ തീരുമാനിച്ചത്. തന്റെ അതേ അവസ്ഥ മറ്റുള്ളവർക്കും വരാം. ഇതും പരാതിയുമായി മുന്നോട്ടുവരാൻ കാരണമായിരുന്നുവെന്നും നടി പറഞ്ഞു.
തന്റെ സിനിമാ ഭാവി നശിപ്പിക്കാൻ വിജയ് ബാബു ശ്രമിച്ചിരുന്നു. തനിക്ക് വന്ന അവസരം സംവിധായകനെ വിളിച്ച് മുടക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശക്തമായ ശ്രമമാണ് നടൻ നടത്തുന്നത്. അമ്മ സംഘടനയിൽ ഉൾപ്പെട്ടവരടക്കം നിരവധി പ്രമുഖർ വിജയ് ബാബുവിനെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. അവർക്കും പണം ലഭിച്ചിരിക്കാനാണ് സാദ്ധ്യത. നീതിന്യായ വ്യവസ്ഥയെ ബഹുമാനിച്ചുകൊണ്ടുള്ള സമീപനമാണ് തന്നിൽ നിന്നും ഉണ്ടായതെന്നും നടി പ്രതികരിച്ചു. പരാതി നൽകിയ ശേഷം ആദ്യമായാണ് നടി പ്രതികരിക്കുന്നത്.
അതേസമയം നടി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകളിൽ കോടതിയിൽ വാദം തുടരുകയാണ്. ഇതിനിടെയാണ് നടിയുടെ ഗുരുതര വെളിപ്പെടുത്തൽ. പീഡന പരാതിയിലും, പേര് വെളിപ്പെടുത്തിയെന്ന പരാതിയിലുമാണ് വിജയ് ബാബുവിനെതിരെ കേസുകൾ എടുത്തിരിക്കുന്നത്.
Comments