ഈവർഷം ഒക്ടോബറിൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ചൊല്ലിയുള്ള ചർച്ച ചൂടുപിടിക്കുകയാണ്. ഐപിഎല്ലിലെ പ്രകടനം കൂടി കണക്കാക്കുമ്പോൾ മികുവുറ്റ താരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് സെലക്ടർമാർക്ക് മുമ്പിലുള്ളത്. പരിചയസമ്പത്തും യുവത്വവും എല്ലാം ഒത്തിണങ്ങുന്ന ഒരു ടീമിനെ രൂപപ്പെടുത്തുക എന്നതാണ് സെലക്ടർമാർ ആലോചിക്കുന്നത്. അത്തരമൊരു ടീമിനെ രൂപപ്പെടുത്താനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് സെലക്ടർമാർ.
വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ എൻ രാഹുൽ ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹൽ തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം നേടുമെന്നകാര്യത്തിൽ തർക്കമില്ല. എന്നാൽ എം എസ് ധോണി വിരമിച്ചപ്പോൾ ഒഴിവ് വന്ന വിക്കറ്റ് കീപ്പർ സ്ഥാനം ഇപ്പോഴും സ്ഥിരമായി ഉറപ്പാക്കാൻ ആർക്കും സാധിച്ചിട്ടില്ല. കീപ്പറുടെ റോളിൽ ആരെ തെരഞ്ഞടുക്കുമെന്ന കാര്യത്തിലാണ് പ്രധാന ചോദ്യം നിലനിൽക്കുന്നത്. ഈ സ്ഥാനത്തേക്ക് ടീം മാനേജ്മെന്റ് ഇതുവരെ പരിഗണിച്ചിരുന്നത് ഋഷഭ് പന്തിനെ ആയിരുന്നു. എറ്റവും കൂടുതൽ അവസരം നൽകിയതും പന്തിനായിരുന്നു. എന്നാൽ ഐപിഎലിലും നിലവിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങളിലും പന്തിന്റെ പ്രകടനം തീർത്തും ദയനീയമാണ്. ഏകദിനത്തിലും ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യക്കായി ട്വന്റി ട്വന്റി ഫോർമാറ്റിൽ താരത്തിന് കാര്യമായ സംഭാവന നൽകാൻ സാധിച്ചിട്ടില്ല.
അതേസമയം ഐപിഎൽ മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ പരിചയ സമ്പന്നനായ ദിനേശ് കാർത്തിക് വൻ തിരിച്ചുവരവ് നടത്തികഴിഞ്ഞു. നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടക്കുന്ന മത്സരങ്ങളിലും ഡികെ ഷോ തുടരുകയാണ്. ഇതോടെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ദിനേശ് കാർത്തികിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തതമായി കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ദിനേശ് കാർത്തിക് ഓസ്ട്രലിയിൽ നടക്കുന്ന ലോകകപ്പിനുണ്ടാകാനുളള സാധ്യത ഏറെയാണ്. പരിചയസമ്പത്തും, മികച്ച സ്ട്രൈക്ക് റേറ്റും സ്ഥിരതായർന്ന പ്രകടനവും കാർത്തികിന് തുണയാകും.
മലയാളി താരം സഞ്ജു സാംസണും സെലക്ടർമാരുടെ പരിഗണണനിലുളള താരമാണ്. രാജ്യന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ വണ്ടത്ര അവസരം ലഭിക്കാത്ത താരമാണ് സഞ്ജു. എന്നാൽ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെയായിരുന്നു സഞ്ജു സെലക്ടർമാർക്ക് മറുപടി നൽകിയത്. പ്രതിഭാശാലിയായ താരമെന്ന് റിക്കി പോണ്ടിങ് ഉൾപ്പടെയുള്ള പ്രമുഖർ സഞ്ജുവിനെ വിലയിരുത്തുമ്പോഴും ടീം മാനേജ്മെന്റ് വേണ്ടത്ര അവസരം കൊടുക്കുന്നില്ലന്നാണ് വിമർശനം. മികച്ച ഷോട്ടുകൾ അനായാസം കളിക്കാനുളള വൈഭവവും മികച്ച സ്ട്രൈക് റേറ്റുമാണ് സഞ്ജുവിന്റെ കരുത്ത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ മാത്രമല്ല മികച്ച ഫീൽഡർ എന്ന നിലയിലും സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്.
എന്തായാലും ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അയർലന്റിനെതിരെയായ പരമ്പരയിൽ സഞ്ജുവിന് അവസരം നൽകിയിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാൽ ലോകകപ്പിനുളള ടീമിൽ മലയാളി താരത്തിന് സ്ഥാനം ഉറപ്പാക്കാം. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ലോകകപ്പ് ടീമിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാനാണ് സെലക്ടർമാർ ആലോചിക്കുന്നത്. ലോകകപ്പിനുള്ള ടീമിനെ തന്നെയാകും ഇംഗ്ലണ്ടിനെതിരെയും ഇറക്കുക എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Comments