തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനത്തിനെത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.
അനിതാ പുല്ലയിൽ സഭയിലെത്തിയ വാഹനം തിരിച്ചറിഞ്ഞു. സഭ ടിവിയുമായി സഹകരിക്കുന്ന ആളുടെ വാഹനത്തിലാണ് അവർ എത്തിയത്. സഭ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന പ്രവീണിനെതിരെ അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിക്കാൻ സ്പീക്കർ നിർദ്ദേശം നൽകി.
അനിത പുല്ലയിൽ എത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞിരുന്നു.നിയമസഭാ സമുച്ചയത്തിലേക്ക് അനിത എത്തിയത് ഗുണകരമായ കാര്യമല്ല. കർശനമായ അന്വേഷണം നടത്തുമെന്നും ഇത് സംബന്ധിച്ച് സ്പീക്കറുമായി സംസാരിച്ചുവെന്നും മന്ത്രി പ്രതികരിച്ചു.
അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അനിത പുല്ലയിൽ സജീവമായിരുന്നു. പ്രതിനിധികൾക്കൊപ്പം ഇവർ ഫോട്ടോയുമെടുത്തിരുന്നു. സഭ ടിവിയുടെ റൂമിലാണ് ഇവർ ഇരുന്നിരുന്നത്. മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വാച്ച് ആന്റ് വാർഡ് എത്തി ഇവരെ പുറത്താക്കുകയായിരുന്നു.
Comments