മുംബൈ: അഗ്നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമങ്ങൾക്കിടയിൽ പ്രതിഷേധക്കാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിംഗ്. സായുധ സേനയിലേക്ക് നിയമിതമാകുന്നതിനുള്ള പുതിയ നയം (അഗ്നിപഥ്) ഇഷ്ടമായില്ലെങ്കിൽ അത് തിരഞ്ഞെടുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ രാജ്യവ്യാപകമായി കലാപം അഴിച്ചുവിടുന്ന രീതിയിൽ പ്രക്ഷോഭകാരികൾ നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
ഇന്ത്യൻ സൈന്യത്തിലേക്ക് ചേരാൻ ആരെയും നിർബന്ധിക്കുകയില്ല. താൽപര്യമുള്ളവർക്ക് ഇഷ്ടപ്രകാരം പദ്ധതിയുടെ ഭാഗമാകാമെന്നും സിംഗ് പറഞ്ഞു. സൈന്യത്തിൽ ചേരുക എന്നത് സ്വമേധയാ എടുക്കുന്ന തീരുമാനമാണ്. അതൊരിക്കലും നിർബന്ധിതമല്ല. ഏതെങ്കിലും ഉദ്യോഗാർത്ഥിക്ക് ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ചേരാം. ആരെയും നിർബന്ധിക്കില്ല. എന്നാൽ നിങ്ങൾക്ക് ഈ റിക്രൂട്ട്മെന്റ് സ്‌കീം (അഗ്നിപഥ്) ഇഷ്ടപ്പെട്ടില്ലെങ്കിൽ വരാതിരിക്കാം. നിങ്ങൾ ബസുകളും ട്രെയിനുകളും കത്തിക്കുന്നു. അപ്രകാരമുള്ള നിങ്ങളെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ആരാണ് പറഞ്ഞത്? യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ നിങ്ങൾ തിരഞ്ഞെടുക്കപ്പെടൂവെന്നും വി.കെ സിംഗ് ഓർമ്മിപ്പിച്ചു.
ജൂൺ 14-ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗായിരുന്നു അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം 17.5നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് സേനയിലേക്ക് റിക്രൂട്ട് ചെയ്യാനും അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി സായുധസേനയിൽ നിലനിർത്താനും വ്യവസ്ഥ ചെയ്യുന്നു. പിന്നീടാണ് 2022ലെ റിക്രൂട്ട്‌മെന്റിൽ മാത്രം പ്രായപരിധി 23 വരെയാക്കി കേന്ദ്രസർക്കാർ ഉയർത്തിയത്.
എന്നാൽ ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും വൻ പ്രതിഷേധമാണ് പദ്ധതിക്കെതിരെ ഉയർന്നത്. തെരുവിലിറങ്ങിയ പ്രക്ഷോഭകാരികൾ ട്രെയിനുകൾ കത്തിച്ചും പൊതുമുതൽ നശിപ്പിച്ചും വൻ നാശനഷ്ടം ഉണ്ടാക്കുകയാണ്. എന്നാൽ യുവാക്കൾ പദ്ധതി മനസിലാക്കണമെന്നും പ്രയോജനപ്പെടുത്തണമെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
Comments