പാവ്ഗഢ് ക്ഷേത്രത്തിലെ മകുടത്തിലിന്ന് ധ്വജം പാറിപ്പറക്കുകയാണ്.. ആ പതാക വിശ്വാസത്തിന്റെ പ്രതീകം മാത്രമല്ല, മറിച്ച് നൂറ്റാണ്ടുകൾ കൊണ്ട് എന്തുതന്നെ മാറ്റം സംഭവിച്ചാലും, വിശ്വാസം തുടരുമെന്നതിന്റെ ഉദാഹരണം കൂടിയാണ്. പാവഗഢ് കുന്നിൽ നവീകരിച്ച ശ്രീ കാളികമാതാ ക്ഷേത്രത്തിൽ പതാകയുയർത്തിയ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞ വാക്കുകളാണിത്..
ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പൗരാണിക ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ കാളിക മാതാ ക്ഷേത്രം. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്. മുൻകാലങ്ങളിൽ ഇവിടം വലിയ തോതിൽ തീർത്ഥാടകരെ ആകർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളായി ക്ഷേത്രത്തിലെ അവസ്ഥ പാടെ മാറി. കേടുപാടുകൾ സംഭവിച്ച് കിടന്നിരുന്ന ഈ ക്ഷേത്രത്തെ പുനരുദ്ധീകരിക്കാൻ കേന്ദ്ര സർക്കാർ മുൻകൈയ്യെടുത്തു. അഞ്ച് നൂറ്റാണ്ടുകൾക്കപ്പുറം കാളികാ ക്ഷേത്രത്തിന്റെ മകുടത്തിൽ ധ്വജം പാറിപ്പറന്നു..
പാവഗഢ് കുന്നിൽ നവീകരിച്ച ശ്രീ കാളിക മാതാ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പതാകയുയർത്തിയത്. സ്വപ്നം നിശ്ചയദാർഢ്യമാകുമ്പോൾ, ദൃഢനിശ്ചയം യാഥാർത്ഥ്യമാകുമ്പോൾ, സന്തോഷം ഊഹിക്കാവുന്നതേയുള്ളൂ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും പൗരാണിക മൂല്യമുള്ള ഈ ക്ഷേത്രത്തിൽ ധ്വജം ഉണ്ടായിരുന്നില്ലെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷം കാളികാ ക്ഷേത്രം അതിന്റെ പൂർണ മഹത്വത്തോടെ നമ്മുക്ക് മുന്നിലുണ്ടെന്നും ഈ രാജ്യത്തെ ഓരോ വിശ്വാസികൾക്കും അഭിമാനം നൽകുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി നിലംപരിശായി കിടന്നിരുന്ന ക്ഷേത്ര സമുച്ചയത്തിന്റെ നവീകരണത്തിന് 125 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയത്. ഇതിൽ 12 കോടി ചെലവഴിച്ച് ആദ്യഘട്ട നവീകരണം പൂർത്തിയാക്കി. നവീകരണത്തിന്റെ ഭാഗമായി പ്രധാന ക്ഷേത്രവും തുറസ്സായ സ്ഥലവും വീതികൂട്ടി. പ്രദേശത്ത് ഉണ്ടായിരുന്ന ദർഗ ഇരുവിഭാഗക്കാരുടെയും സമ്മതത്തോടെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം പുതിയ ‘മകുടം’സ്ഥാപിച്ചു. ഭക്തർക്ക് സഞ്ചരിക്കുന്നതിനായി പുതിയ പടവുകൾ നിർമ്മിച്ചു. നിലവിൽ വിശ്രമകേന്ദ്രം, ശുദ്ധമായ കുടിവെള്ളം, പുതിയ ശൗചാലയങ്ങൾ, ഭക്തരുടെ യാത്രയ്‌ക്ക് സൗകര്യത്തിനായി തെരുവുവിളക്കുകൾ എന്നിവയും ക്ഷേത്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇവയ്‌ക്ക് പുറമെ ഭക്തർക്ക് ഭക്ഷണം കഴിക്കുന്നതിനും രാത്രി താമസിക്കുന്നതിനുമുളള സൗകര്യങ്ങളും ഛാസിയ തടാകത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് നേരിട്ടുള്ള ലിഫ്റ്റുകളും നിർമ്മിക്കും. പാവഗഢ് പർവ്വതത്തിൽ പ്രദക്ഷിണം ചെയ്യുന്നതിനായി ദുധിയ, ഛാസിയ തടാകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രദക്ഷിണ പാതയും ഒരുക്കും.
പുതുതായി നവീകരിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം രാഷ്‌ട്രനിർമ്മാണത്തിലെ മറ്റൊരു ചുവടുവെയ്പ്പാണ്. പുതിയ ഇന്ത്യ ആധുനികതയ്‌ക്കൊപ്പം അതിന്റെ പുരാതന വേരുകളിലേക്ക് തിരിച്ചുപോകുകയും അത് ആഘോഷിക്കുകയും ചെയ്യുന്നു. ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കുന്നു. പാവ്ഗഢും പഞ്ച്മഹലും മുന്നോട്ട് കൊണ്ടുപോകുന്നത് സോമനാഥിന്റെ പാരമ്പര്യം കൂടിയാണ്..
Comments